രണ്ടാം ഓവറില്‍ വരുണ് ആരോണിനെതിരെ ബൗണ്ടറി നേടിയ എവിന്‍ ലൂയിസാണ് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കിയത്. ഷമി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് ഡി കോക്കും നല്ല തുടക്കമിട്ടു.

മുംബൈ: ഐപിഎല്ലില്‍ തുടക്കക്കാരുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് (Gujarat Titans vs Lucknow Super Giants)ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലഖ്‌നൗ പവര്‍ പ്ലേ പിന്നിടുമ്പോള്‍ ആറോവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്ണുമായി ദീപക് ഹൂഡയും ഒരു റണ്ണുമായി ആയുഷ് ബദോനിയും ക്രീസില്‍. കെ എല്‍ രാഹുല്‍(0), ക്വിന്‍റണ്‍ ഡീ കോക്ക്(7), എവിന്‍ ലൂയിസ്(10), മനീഷ് പാണ്ഡെ(6) എന്നിവരുടെ വിക്കറ്റുകലാണ് ലഖ്‌നൗവിന് പവര്‍പ്ലേയില്‍ നഷ്ടമായത്. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

ആദ്യ പന്തില്‍ ലഖ്നൗ ഞെട്ടി

മുഹമ്മദ് ഷമി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ലഖ്നൗവിന് നായകന്‍ കെ എല്‍ രാഹുലിനെ നഷ്ടമായി. മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത് ഓഫ് സ്റ്റംപിലേക്ക് പോയ പന്തില്‍ ബാറ്റുവെച്ച രാഹുലിനെ വിക്കറ്റിന് പിന്നില്‍ മാത്യു വെയ്ഡ് കൈയിലൊതുക്കി. ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും റിവ്യു എടുത്ത ഗുജറാത്ത് അനുകൂല തീരുമാനം നേടിയെടുത്തു. ആദ്യ പന്തിലെ പ്രഹരത്തില്‍ പകച്ച ലഖ്‌നൗ നിലയുറപ്പിക്കാന്‍ സമയമെടുത്തു.

Scroll to load tweet…

രണ്ടാം ഓവറില്‍ വരുണ് ആരോണിനെതിരെ ബൗണ്ടറി നേടിയ എവിന്‍ ലൂയിസാണ് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കിയത്. ഷമി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് ഡി കോക്കും നല്ല തുടക്കമിട്ടു. എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. പ്രതീക്ഷ നല്‍കിയ എവിന്‍ ലൂയിസിനെ നാലാം ഓവറില്‍ ഷോര്‍ട്ട് ബോളില്‍ വീഴ്ത്തി വരുണ്‍ ആരോണ്‍ മൂന്നാം പ്രഹരമേല്‍പ്പിച്ചു.

പവര്‍ പ്ലേയിലെ തന്‍റെ മൂന്നാം ഓവറില്‍ മനീഷ് പാണ്ഡെയയും(6) ക്ലീന്‍ ബൗള്‍ഡാക്കി ഷമി ലഖ്‌നൗവിന്‍റെ തലയറുത്തു. മൂന്നോവറില്‍ പത്ത് റണ്‍സ് വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റെടുത്തത്. നേരത്തെ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്ത് ടീമില്‍ ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍, മാത്യു വെയ്ഡ് എന്നിവരാണ് വിദേശതാരങ്ങളായി ഇടം പിടിച്ചത്. ലഖ്നൗ ടീമിലാകട്ടെ ഡികോക്ക്, എവിന്‍ ലൂയിസ്, ദുഷ്മന്ത് ചമീര എന്നിവരും ഇടം നേടി.