ബട്‌ലര്‍ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രണ്ട് ബൗണ്ടരിയുമായി നല്ല തുടക്കമിട്ടെങ്കിലും ജേസണ്‍ ഹോള്‍ഡറുടെ ഫുള്‍ട്ടോസില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 12 പന്തില്‍ 13 റണ്‍സാണ് സഞ്ജുവിന്‍റെ നേട്ടം

മുംബൈ: ഐപിഎല്ലിൽ(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് (Lucknow Super Giants) 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷിമ്രോണ്‍ ഹെറ്റ്മെയറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ലഖ്നൗവിനായി കൃഷ്ണപ്പ ഗൗതമും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതമെടുത്തു.

തുടക്കം കസറി, പിന്നെ തകര്‍ച്ച

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ദേവ്ദത്ത് പടിക്കലും ജോസ് ബട്‌ലറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ചമീരയുടെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം ഒമ്പത് റണ്‍സടിച്ച് തുടങ്ങിയ രാജസ്ഥാന്‍ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ സിക്സും ഫോറും പറത്തി ടോപ് ഗിയറിലായി. ചമീര എറിഞ്ഞ മൂന്നാം ഓവറില്‍ എട്ട് റണ്‍സെ രാജസ്ഥാന് നേടാനായുള്ളുവെങ്കിലും രവി ബിഷ്ണോയി എറിഞ്ഞ നാലാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 12 റണ്‍സ് അടിച്ച് ആ കുറവ് നികത്തി. ഇതിനിടെ പടിക്കല്‍ നല്‍കിയ അനായാസ ക്യാച്ച് ബിഷ്ണോയ് കൈവിട്ടത് ലഖ്നൗവിന് കനത്ത പ്രഹരമായി.

എന്നാല്‍ പവര്‍പ്ലേയിലെ അവസാന രണ്ടോവറില്‍ ബട്‌ലറുടെ വിക്കറ്റ് നഷ്ടമായ രാജസ്ഥാന് ആകെ അഞ്ച് റണ്‍സെ നേടാനായുള്ളു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെടുത്ത രജസ്ഥാന്‍ ഭേദപ്പട്ട തുടക്കമിട്ടു. ബട്‌ലര്‍ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രണ്ട് ബൗണ്ടരിയുമായി നല്ല തുടക്കമിട്ടെങ്കിലും ജേസണ്‍ ഹോള്‍ഡറുടെ ഫുള്‍ട്ടോസില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 12 പന്തില്‍ 13 റണ്‍സാണ് സഞ്ജുവിന്‍റെ നേട്ടം. പിന്നാലെ ദേവ്ദത്ത് പടിക്കലും(29 പന്തില്‍ 29) റാസി വാന്‍ഡര്‍ ഡസ്സനും(4) മടങ്ങിയതോടെ 67-4 എന്ന സ്കോറില്‍ രാജസ്ഥാന്‍ പതറി.

രക്ഷകരായി ഹെറ്റ്‌മെയറും അശ്വിനും

റിയാന്‍ പരാഗിന് മുമ്പെ ക്രീസിലെത്തിയ ആര്‍ അശ്വിന്‍ ഷിമ്രോണ്‍ ഹെറ്റ്മെയറിന് മികച്ച പിന്തുണ നല്‍കിയതോടെ രാജസ്ഥാന്‍ പതുക്കെ കരകയറി. കൃഷ്ണപ്പ ഗൗതമിനെ തുടര്‍ച്ചയായി സിക്സിന് പറത്തി അശ്വിന്‍ പതിനാറാം ഓവറില്‍ രാജസ്ഥാനെ 100 കടത്തി. പതിനേഴാം ഓവര്‍ തുടങ്ങുമ്പോള്‍ 115 റണ്‍സായിരുന്നു രാജസ്ഥാന്‍ സ്കോര്‍. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 18 റണ്‍സടിച്ച് ഹെറ്റ്മെയര്‍ വെടിക്കെട്ടിന് തിരികൊളുത്തി. ആവേശ് ഖാന്‍ എറിഞ്ഞ പത്തൊമ്പാതാം ഓവറിലും രാജസ്ഥാന്‍ 16 റണ്‍സടിച്ച് ടീം സ്കോര്‍ 150 കടത്തി.

ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറില്‍ ഹെറ്റ്മെയറും പരാഗും ചേര്‍ന്ന് 16 റണ്‍സടിച്ച് രാജസ്ഥാന് മാന്യമായ സ്കോര്‍ ഉറപ്പാക്കി. അവസാന മൂന്നോവറില്‍ മാത്രം രാജസ്ഥാന്‍ 50 റണ്‍സാണ് അടിച്ചു കൂട്ടിയത്. ലഖ്നൗവിനായി ജേസണ്‍ ഹോള്‍ഡറും കൃഷ്ണപ്പ ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആവേശ് കാന്‍ ഒരു വിക്കറ്റെടുത്തു.