ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പന്തുടര്‍ന്ന മുംബൈക്ക് പതിനഞ്ചാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ നഷ്ടമായിരുന്നു. ഈ സമയം ജയത്തിലേക്ക് മുംബൈക്ക് 33 പന്തില്‍ 65 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പിന്നീട് ക്രീസിലെത്തിയ ടിം ഡേവിഡിനെ ആദ്യ പന്തില്‍ തന്നെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) പ്ലേ ഓഫ് കാണാതെ പുറത്താവാന്‍ കാരണം ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ(Rishabh Pant) വലിയ പിഴവ്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടിം ഡേവിഡിനെതിരെ(Tim David) ഡിആര്‍എസ് എടുക്കാതിരുന്ന തീരുമാനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. അതിനു മുമ്പെ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ഡെവാള്‍ഡ് ബ്രെവിസ് നല്‍കിയ അനായാസ ക്യാച്ച് പന്ത് കൈവിടുകയും ചെയ്തിരുന്നു.

ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പന്തുടര്‍ന്ന മുംബൈക്ക് പതിനഞ്ചാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ നഷ്ടമായിരുന്നു. ഈ സമയം ജയത്തിലേക്ക് മുംബൈക്ക് 33 പന്തില്‍ 65 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പിന്നീട് ക്രീസിലെത്തിയ ടിം ഡേവിഡിനെ ആദ്യ പന്തില്‍ തന്നെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. ഡേവിഡിന്‍റെ ബാറ്റിലുരസിയ പന്തില്‍ റിഷഭ് പന്ത് ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. രണ്ട് റിവ്യൂ ബാക്കിയുണ്ടായിട്ടും നിര്‍ണായക വിക്കറ്റായിട്ടും റിഷഭ് പന്ത് ഡിആര്‍എസ് എടുത്തതുമില്ല. ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരും പന്ത് ഡേവിഡിന്‍റെ ബാറ്റിലുരസിയ ശബ്ദം കേട്ടിരുന്നില്ല.

Scroll to load tweet…

റീപ്ലേകളില്‍ പന്ത് ഡേവിഡിന്‍റെ ബാറ്റിലുരസിയെന്ന് വ്യക്തമായിരുന്നെങ്കിലും ഡിആര്‍എസ് എടുക്കാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. ആദ്യ പന്തില്‍ ജീവന്‍ കിട്ടിയ ഡേവിഡാകട്ടെ പിന്നീട് നടത്തിയ കടന്നാക്രമണത്തിലാണ് ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷ ബൗണ്ടറി കടന്നത്. നാലു സിക്സും രണ്ട് ഫോറുമടക്കം 11 പന്തില്‍ 34 റണ്‍സടിച്ച ഡേവിഡാണ് അവസാനം സമ്മര്‍ദ്ദത്തിലായിരുന്നു മുംബൈയെ ജയത്തിലേക്ക് നയിച്ചത്.

മുംബൈക്കെതിരെ ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു ഡല്‍ഹിക്ക്. ഡല്‍ഹി തോറ്റതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തുകയും ചെയ്തു. ബാറ്റിംഗിലും റിഷഭ് പന്തിന് ഇന്നലെ പതിവ് ഫോമിലേക്ക് ഉയരാനായിരുന്നില്ല. ഡല്‍ഹിയെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയെങ്കിലും 33 പന്തില്‍ 39 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്.