ഐപിഎല്‍ ഭരണസമിതിയും ബിസിസിഐയും ഇതുവരെ വരും സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചിട്ടില്ല

മുംബൈ: കൊവിഡ് മഹാമാരിയുടെ (COVID-19) ഇടവേള കഴിഞ്ഞ് ഐപിഎല്‍ (IPL 2022) ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. 2022 സീസണിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും. മുംബൈയിലെയും പുനെയിലെയും അഞ്ച് സ്റ്റേഡിയങ്ങളിലായാവും മത്സരങ്ങള്‍. വാംഖഢെ സ്റ്റേഡിയം(മുംബൈ), ബ്രബോണ്‍ സ്റ്റേഡിയം(മുംബൈ), ഡി വൈ പാട്ടീല്‍ സ്റ്റേഡിയം(നവി മുംബൈ), റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം(നവി മുംബൈ), മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം(പുനെ) എന്നിവയാണ് വേദികള്‍. 

2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിന് (Indian Premier League) ഇന്ത്യ വേദിയൊരുക്കുന്നത്. ഐപിഎല്‍ ഭരണസമിതിയും ബിസിസിഐയും ഇതുവരെ വരും സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരുവില്‍ ഫെബ്രുവരി 12, 13 തിയതികളിലായി നടക്കുന്ന മെഗാതാരലേലത്തിന് ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഐപിഎല്‍ മെഗാതാരലേലം നാളെ മുതല്‍ ബെംഗളൂരുവില്‍ നടക്കും. ലേലത്തില്‍ 590 താരങ്ങളാണ് പങ്കെടുക്കുന്നത്. ഇവരില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 ആളുകള്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയിലെത്തി. ആകെ താരങ്ങളില്‍ 370 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 220 താരങ്ങള്‍ വിദേശികള്‍. ഏറ്റവും ഉയര്‍ന്ന അടിസ്ഥാനവിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാനവില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെര‍ഞ്ഞെടുത്തു. 

IPL Auction 2022: നാളെമുതല്‍ ഐപിഎല്‍ താരലേലച്ചൂട്! ഒരുനിമിഷം പോലും മിസ് ചെയ്യരുത്; നേരില്‍ക്കാണാന്‍ ഈ വഴികള്‍