നിതീഷ് റാണയും ആന്ദ്രേ റസലും ക്രീസില്‍ നില്‍ക്കേ 10 ഓവറില്‍ 97-4 എന്ന സ്കോറാണ് കൊല്‍ക്കത്തയ്ക്കുണ്ടായിരുന്നത്

കൊല്‍ക്കത്ത: ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുംബൈ ഇന്ത്യന്‍സിനെതിരെ മോശമല്ലാത്ത സ്കോര്‍. മഴ കാരണം 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ കെകെആര്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 157 റണ്‍സെടുത്തു. 21 പന്തില്‍ 42 റണ്‍സെടുത്ത വെങ്കടേഷ് അയ്യരാണ് ടോപ് സ്കോറര്‍. മുംബൈക്കായി ജസ്പ്രീത് ബുമ്രയും പീയുഷ് ചൗളയും രണ്ട് വീതവും നുവാന്‍ തുഷാരയും അന്‍ഷുല്‍ കംബോജും ഓരോ വിക്കറ്റും വീഴ്‌ത്തി. 8 പന്തില്‍ 17* റണ്‍സുമായി രമണ്‍ദീപ് സിംഗ് പുറത്താവാതെ നിന്നു. 

മഴ കാരണം വൈകിയാരംഭിച്ച മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടക്കം നിരാശയായി. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ സിക്‌സര്‍ അടിച്ച് തുടങ്ങിയ ഫിലിപ് സാള്‍ട്ടിനെ അഞ്ചാം പന്തില്‍ നുവാന്‍ തുഷാര, അന്‍ഷുല്‍ കംബോജിന്‍റെ കൈകളിലെത്തിച്ചു. 5 പന്തില്‍ 6 റണ്‍സാണ് സാള്‍ട്ട് നേടിയത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ സുനില്‍ നരെയ്‌നെ ഗോള്‍ഡന്‍ ഡക്കാക്കി. ബുമ്രയെ ലീവ് ചെയ്യാന്‍ ശ്രമിച്ച നരെയ്‌ന്‍റെ സ്റ്റംപ് തെറിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ (10 പന്തില്‍ 7) അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ കംബോജ് ബൗള്‍ഡാക്കിയപ്പോള്‍ പവര്‍പ്ലേയില്‍ കെകെആര്‍ സ്കോര്‍ 45-3. ഓഫ് സ്റ്റംപിലേക്ക് നീങ്ങിക്കളിച്ച ശ്രേയസിന്‍റെ ഇടതുവശത്ത് കൂടെ പന്ത് വിക്കറ്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഒരറ്റത്ത് ഇതിനിടെ റണ്‍സ് കണ്ടെത്തിക്കൊണ്ടിരുന്ന വെങ്കടേഷ് അയ്യര്‍ കെകെആറിന് പ്രതീക്ഷയായി. എന്നാല്‍ ടീം സ്കോര്‍ 77ല്‍ നില്‍ക്കേ വെങ്കടേഷിനെ ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ പീയുഷ് ചൗള മടക്കി. നിതീഷ് റാണയും ആന്ദ്രേ റസലും ക്രീസില്‍ നില്‍ക്കേ 10 ഓവറില്‍ 97-4 എന്ന സ്കോറാണ് കൊല്‍ക്കത്തയ്ക്കുണ്ടായിരുന്നത്. അടുത്ത വരവില്‍ ബുമ്ര വന്നപ്പോള്‍ 12-ാം ഓവറിലെ അവസാന പന്തില്‍ നിതിഷ് റാണയെ (23 പന്തില്‍ 33) തിലക് വര്‍മ്മ റണ്ണൗട്ടാക്കി. 13-ാം ഓവറിലെ അവസാന പന്തില്‍ റസലിനെ (14 പന്തില്‍ 24) കംബോജിന്‍റെ കൈകളില്‍ എത്തിച്ച് ചൗള അടുത്ത ബ്രേക്ക്ത്രൂ നേടി. ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ റിങ്കുവിനെ ബുമ്ര വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍റെ കൈകളിലാക്കി.

Read more: ആര്‍സിബിക്ക് എതിരായ ജീവന്‍മരണ പോരാട്ടം; റിഷഭ് പന്തിന് പകരം ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം