ഐപിഎല്‍ പതിനേഴാം സീസണിലെ ആദ്യ മൂന്ന് കളിയും തോറ്റ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് നിലവില്‍ മുംബൈ ഇന്ത്യന്‍സ്.
മുംബൈ: തുടർതോൽവികളിൽ നിരാശരായ മുംബൈ ഇന്ത്യൻസിനും ആരാധകർക്കും സന്തോഷ വാർത്ത.ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമനായ സൂര്യകുമാർ യാദവ് ടീമിനൊപ്പം ചേർന്ന് പരിശീലനം തുടങ്ങി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഡോക്ടർമാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതോടെയാണ് സൂര്യ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്.നാളെ ഡൽഹിക്കെതിരായ മത്സരത്തിൽ സൂര്യ കളിക്കുമോയെന്ന് വ്യക്തമല്ല.ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പമ്പരയ്ക്ക് ശേഷം സൂര്യകുമാർ കളിക്കാൻ ഇറങ്ങിയിട്ടില്ല.
ഐപിഎല്‍ പതിനേഴാം സീസണിലെ ആദ്യ മൂന്ന് കളിയും തോറ്റ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് നിലവില്‍ മുംബൈ ഇന്ത്യന്‍സ്. ഇനിയൊരു തോല്‍വി കൂടി മുംബൈക്ക് താങ്ങാനാവില്ല. സൂര്യകുമാറിന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളിലും മൂന്നാം നമ്പറില്‍ മുംബൈക്കായി ഇറങ്ങിയത് നമൻ ധിര്‍ ആയിരുന്നു. നാളെ സൂര്യ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ധിര്‍ പുറത്തിരിക്കേണ്ടിവരും. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ശേഷം സൂര്യ ബാറ്റിംഗ് ഓര്‍ഡറില്‍ എത്തുന്നത് മുംബൈ ബാറ്റിംഗിന്‍റെ കരുത്തുകൂട്ടും. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഡെവാള്‍ഡ് ബ്രെവിസും ടിം ഡേവിഡും കൂടി ചേരുമ്പോള്‍ വെടിക്കെട്ടിനുള്ള കോപ്പ് കൂട്ടാന്‍ മുംബൈക്കാവും.
എന്നാല്‍ ഹാര്‍ദ്ദിക് ക്യാപ്റ്റനാശേഷമുള്ള ടീമിലെ വിഭാഗീയതയില്‍ സൂര്യകുമാറിന്‍റെ സമീപനം എന്തായിരിക്കുമെന്നതും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ വിശ്വസ്തരുടെ കൂട്ടത്തിലാണ് സൂര്യകുമാറും ജസ്പ്രീത് ബുമ്രയുമെല്ലാം. ഹാര്‍ദ്ദിക്കിനെ തിരിച്ചത്തിച്ച് ക്യാപ്റ്റന്‍സി കൈമാറിയിതില്‍ ബുമ്രക്കും സൂര്യകുമാറിനും അതൃപ്തിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ 603 റണ്‍സുമായി മുംബൈയുടെ ടോപ് സ്കോററായത് സൂര്യകുമാറായിരുന്നു.43.21 ശരാശരിയും 181.14 സ്ട്രൈക്ക് റേറ്റിലുമാണ് സൂര്യകുമാര്‍ കഴിഞ്ഞ സീസണില്‍ തകര്‍ത്തടിച്ചത് എന്നത് മുംബൈയുടെ ഏത് എതിരാളിയെയും ഭയപ്പെടുത്തുന്നതാണ്.
