ഇംഗ്ലണ്ടിനെ ആഷസ്  ലോകകപ്പ് ജയങ്ങളിലേക്കും കൊൽക്കത്തയെ ഐപിഎൽ കിരീടത്തിലേക്കും പരിശീലിപ്പിച്ച ബെയ്‌ലിസിന്ഹൈ ദരാബാദിൽ വലിയ നേട്ടങ്ങള്‍ സാധ്യമായിരുന്നില്ല

മുംബൈ: പുതിയ സീസണിന് മുന്നോടിയായി ഐപിഎൽ(IPL 2022) ടീമുകള്‍ വിട്ട് രണ്ട് പരിശീലകര്‍. സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ(Sunrisers Hyderabad) മുഖ്യ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസും(Trevor Bayliss) പഞ്ചാബ് കിംഗ്‌സിന്‍റെ(Punjab Kings) സഹ പരിശീലകന്‍ ആന്‍ഡി ഫ്ലവറുമാണ്(Andy Flower) സ്ഥാനമൊഴിഞ്ഞത്. ഇരുവരും പുതിയ ലഖ്‌നൗ ഫ്രാഞ്ചൈസിയുമായി(Lucknow IPL Team) ചര്‍ച്ച നടത്തുന്നതായി സൂചനയുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യന്‍ മുന്‍ പരിശീലകന്‍ ഗാരി കേര്‍സ്റ്റന്‍(Gary Kirsten), ആര്‍സിബി മുന്‍ പരിശീലകന്‍ ഡാനിയേൽ വെട്ടോറി(Daniel Vettori) എന്നിവരെയും ലഖ്‌നൗ പ്രതിനിധികള്‍ ബന്ധപ്പെട്ടിരുന്നു. ഇവരിൽ ഒരാള്‍ പുതിയ പരിശീലകനായേക്കും. കെ എൽ രാഹുല്‍ ലഖ്‌നൗ ടീം നായകനാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇംഗ്ലണ്ടിനെ ആഷസ്, ലോകകപ്പ് ജയങ്ങളിലേക്കും കൊൽക്കത്തയെ ഐപിഎൽ കിരീടത്തിലേക്കും പരിശീലിപ്പിച്ച ബെയ്‌ലിസിന് ഹൈദരാബാദിൽ വലിയ നേട്ടങ്ങള്‍ സാധ്യമായിരുന്നില്ല.

ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നാല് കളിക്കാരെ വീതമാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ കഴിയുക.

കളിക്കാരെ നിലനിര്‍ത്തിയശേഷം ഏറ്റവും കൂടുതല്‍ തുക കൈവശമുള്ള ടീം പഞ്ചാബ് കിംഗ്സാണ്. 72 കോടി രൂപ പഞ്ചാബിന് ലേലത്തില്‍ മുടക്കാം. ഏറ്റവും കുറവ് തുക കൈവശമുള്ളത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. 47.50 കോടി രൂപയാണ് ഡല്‍ഹിക്ക് ഇനി മുടക്കാനാവുക. മറ്റ് ടീമുകളുടെ കൈവശമുള്ള തുക- ചെന്നൈ സൂപ്പര്‍ കിംഗ്സ്(48 കോടി), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(48 കോടി), മുംബൈ ഇന്ത്യന്‍സ്(48 കോടി), രാജസ്ഥാന്‍ റോയല്‍സ്(62 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(57 കോടി), സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(68 കോടി) എന്നിങ്ങനെയാണ്.

IPL Retention : കൈവിട്ട 3 താരങ്ങളെയെങ്കിലും താരലേലത്തില്‍ മുംബൈ തിരിച്ചുപിടക്കാന്‍ ശ്രമിക്കുമെന്ന് സഹീര്‍