ഇന്നലെ ചെന്നൈ തോറ്റതോടെ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ആര്‍സിബിയുടെ സാധ്യത 94.5 ശതമാനത്തില്‍ നിന്ന് 96.1% ആയി ഉയര്‍ന്നു.

ലക്നൗ: ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ടീമുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുന്ന ഗ്രൂപ്പ് പോരാട്ടങ്ങൾ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന് വൻ തിരിച്ചടി. ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനോട് കൂറ്റൻ തോല്‍വി വഴങ്ങിയതോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. തോൽവിയോടെ പോയിന്‍റ് പട്ടികയിൽ രാജസ്ഥാന്‍ റോയല്‍സിനും പിന്നില്‍ ആറാം സ്ഥാനത്തേക്ക് വീണ ചെന്നൈക്ക് ഇനി പ്ലേ ഓഫിലെത്തണമെങ്കില്‍ മറ്റ് ടീമുകളുടെ ഫലം കൂടി ആശ്രയിക്കണം. ചെന്നൈയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച രാജസ്ഥാൻ റോയൽസാണ് ചെന്നൈയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇരു ടീമിനും 12 പോയിന്‍റാണെങ്കിലും നെറ്റ് റൺറേറ്റിലാണ് രാജസ്ഥാന്‍(+0.082) ചെന്നൈയെ(+0.027) മറികടന്നത്. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറിലായിരുന്നു ലക്നൗ മറികടന്നത്. ഇതാണ് നെറ്റ് റണ്‍റേറ്റില്‍ ചെന്നൈ പിന്നിലാവാന്‍ കാരണമായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലക്നൗവിനെതിരായ ചെന്നൈയുടെ തോല്‍വിക്കുശേഷമുള്ള സ്റ്റാർ സ്പോർട്സിന്‍റെ വിലയിരുത്തല്‍ അനുസരിച്ച് ഓരോ ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകൾ ഇപ്രകാരമാണ്. ഇന്നലെ ചെന്നൈ തോറ്റതോടെ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ആര്‍സിബിയുടെ സാധ്യത 94.5 ശതമാനത്തില്‍ നിന്ന് 96.1% ആയി ഉയര്‍ന്നപ്പോൾ16 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സാധ്യത 94.9 ശതമാനത്തിൽ നിന്ന് 96.6 ശതമാനമായി ഉയര്‍ന്നു.മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് പ്ലേ ഓഫിലെത്താനുള്ള സാധ്യതയിലും വര്‍ധന വന്നിട്ടുണ്ട്. 67.4 ശതമാനത്തില്‍ നിന്ന് 70.3% ആയാണ് ഹൈദരാബാദിന്‍റെ സാധ്യതകള്‍ ഉയര്‍ന്നത്.

ചെന്നൈ തോറ്റതോടെ പ്ലേ ഓഫ് സാധ്യതകള്‍ ഉയര്‍ന്ന മറ്റൊരു ടീം രാജസ്ഥാൻ റോയല്‍സാണ്. ചെന്നൈയുടെ തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത 47.1 ശതമാനത്തില്‍ നിന്ന് 51.6% ആയി വര്‍ധിച്ചു. അവസാന മൂന്ന് കളികളില്‍ മുംബൈ, ഡല്‍ഹി, ലക്നൗ ടീമുകളെയാണ് നേരിടേണ്ടത് എന്നതും രാജസ്ഥാന് അനുകൂലമാണ്. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യത 42.7 ശതമാനത്തില്‍ നിന്ന് 48.8% ശതമാനമായി ഉയര്‍ന്നു. അവസാന രണ്ട് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലക്നൗ സൂപ്പര്‍ ജയന്‍റ്സുമാണ് പഞ്ചാബിന്‍റെ എതിരാളികൾ. ഈ രണ്ട് കളികളും ജയിച്ചാല്‍ 17 പോയിന്‍റ് നേടാൻ പഞ്ചാബിന് കഴിയും. അതേസമയം അവസാന രണ്ട് കളികള്‍ ജയിച്ചാലും ചെന്നൈക്ക് പരമാവധി 16 പോയിന്‍റെ നേടാനാവു.

Scroll to load tweet…

ഇന്നലെ ലക്നൗവിനോട് തോറ്റതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത കുത്തനെ ഇടിഞ്ഞു. പ്ലേ ഓഫിലെത്താൻ 47 ശതമാനം സാധ്യതയുണ്ടായിരുന്ന ചെന്നൈക്ക് ലക്നൗവിനെതിരായ തോല്‍വിക്കുശേഷം ഇത് 28.4 ശതമാനമായി കൂപ്പുകുത്തി. ചെന്നൈയുടെ തോല്‍വി നേരിയ പ്ലേ ഓഫ് പ്രതീക്ഷയുള്ള കൊല്‍ക്കത്തുയുടെയും ഡല്‍ഹി ക്യാപിറ്റൽസിന്‍റെയും സാധ്യതയിലും നേരിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. കൊല്‍ക്കത്തയുടെ സാധ്യത 2.6 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഡല്‍ഹിയുടേത് 2.2 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമായി ഉയര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക