പഞ്ചാബ് കിംഗ്‌സിനെതിരായ പ്രകടനത്തോടെ ഇഷാന്‍ കിഷന്‍ ഐപിഎല്‍ റണ്‍വേട്ടയില്‍ സഞ്ജു സാംസണെ മറികടന്നു. ഇതോടെ സഞ്ജു ആദ്യ അഞ്ചില്‍ നിന്ന് പുറത്തായി. അതേസമയം, ഹെന്‍ട്രിച്ച് ക്ലാസന്‍ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കുകയും അഭിഷേക് ശര്‍മ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതോടെ പോരാട്ടം മുറുകി.

ദില്ലി: പഞ്ചാബ് കിംഗ്‌സിനെതിരെ 32 പന്തില്‍ 55 റണ്‍സ് നേടിയതോടെ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ സഞ്ജു സാംസണെ പിന്തള്ളി ഇഷാന്‍ കിഷന്‍. നിലവില്‍ നാലാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബിന്റെ മുന്‍നിര താരം. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിഷന്‍ ഇതുവരെ 405 റണ്‍സാണ് നേടിയത്. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 40.50 ശരാശരിയും 188.37 സ്‌ട്രൈക്ക് റേറ്റും കിഷനുണ്ട്. കിഷന്റെ വരവോടെ സഞ്ജു ആദ്യ അഞ്ചില്‍ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം, ഡല്‍ഹിക്കെതിരെ 52 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്തിരുന്നു സഞ്ജു.

ശുഭ്മാന്‍ ഗില്ലിനെയും വിരാട് കോലിയെയും സായ് സുദര്‍ശനെയുമെല്ലാം മറികടന്നാണ് സഞ്ജു മുന്നേറിയിരുന്നത്. നിലവില്‍ ആറാം സ്ഥാനത്തുള്ള സഞ്ജു 10 മത്സരങ്ങളില്‍ 402 റണ്‍സാണ് നേടിയത്. അതേസമയം, ഓറഞ്ച് ക്യാപ്പ് ഹൈദരാബാദിന്റെ തന്നെ ഹെന്‍ട്രിച്ച് ക്ലാസന്‍ തിരിച്ചുപിടിച്ചു. പഞ്ചാബ് കിംഗ്‌സിനെതിരെ 43 പന്തില്‍ 69 റണ്‍സ് നേടിയതോടെയാണ് ഓറഞ്ച് ക്യാപ്പ് ക്ലാസന്റെ തലയിലായത്. 11 മത്സരങ്ങളില്‍ 494 റണ്‍സാണ് ക്ലാസന്റെ സമ്പാദ്യം. 54.88 ശരാശരിയും 157.32 സ്‌ട്രൈക്ക് റേറ്റും ക്ലാസനുണ്ട്.

അഭിഷേക് ശര്‍മ രണ്ടാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ 475 റണ്‍സ് അഭിഷേക് അടിച്ചെടുത്തു. ഇന്ന് പഞ്ചാബിനെതിരെ 35 റണ്‍സ് നേടിയതോടെയാണ് അഭിഷേക് രണ്ടാമതായത്. 47.50 ശരാശരിയുണ്ട് അഭിഷേകിന്. മൂന്നാമനായി കെ എല്‍ രാഹുല്‍. 10 മത്സരങ്ങളില്‍ 445 റണ്‍സ് രാഹുല്‍ നേടി. രാഹുലിന് പിന്നില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ഷിയും (404) സഞ്ജു സാംസണും. സീസണില്‍ ചെന്നൈക്കായി രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ സഞ്ജു ചെന്നൈക്കായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററുമാണ്.

സീസണില്‍ ചെന്നൈ ജയിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ടോപ് സ്‌കോററാവാനും സഞ്ജുവിനായി. 42 ഫോറും 21 സിക്‌സും പറത്തിയ സഞ്ജു 57.43 ശരാശരിയിലും 167.52 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ സീസണില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ബാറ്റ് വീശുന്നത്.

YouTube video player