ടി20 ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ ഇറ്റലിക്ക് തോൽവി. സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ 73 റൺസിനാണ് ഇറ്റലി പരാജയപ്പെട്ടത്. 

കൊല്‍ക്കത്ത: ഇറ്റലിയുടെ ടി20 ലോകകപ്പ് അരങ്ങേറ്റം തോല്‍വിയോടെ. സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ 73 റണ്‍സിനാണ് ഇറ്റലി പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. 54 പന്തില്‍ 84 റണ്‍സെടുത്ത ജോര്‍ജ് മുന്‍സിയാണ് സ്‌കോട്‌ലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇറ്റലി 16.4 ഓവറില്‍ 134ന് എല്ലാവരും പുറത്താവുകയായിരുന്നു. മൈക്കല്‍ ലീസ്‌ക് സ്‌കോട്‌ലന്‍ഡിന് വേണ്ടി നാല് വിക്കറ്റ് നേടി.

31 പന്തില്‍ 52 റണ്‍സ് നേടിയ ബെന്‍ മനേറ്റിയാണ് ഇറ്റലിയുടെ ടോപ് സ്‌കോറര്‍. ഹാരി മനേറ്റി 37 റണ്‍സെടുത്ത് പുറത്തായി. ജെ ജെ സ്മട്ട്‌സ് (22), അന്തോണി മോസ്‌ക (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇറ്റാലിയന്‍ ക്യാപ്റ്റന്‍ വെയ്ന്‍ മാഡ്‌സെന് മത്സരത്തിനിടെ പരിക്കേറ്റത്തിനെ തുടര്‍ന്ന് ബാറ്റിംഗിനെത്താന്‍ സാധിച്ചില്ല. ജസ്റ്റിന്‍ മോസ്‌ക (0), ഗ്രാന്റ് സ്റ്റിവാര്‍ട്ട് (2), ജിയാന്‍ മെയ്ഡ് (0), തോമസ് ഡ്രാക്ക (2), അലി ഹസന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ക്രിഷന്‍ കലുഗമാഗെ (3) പുറത്താവാതെ നിന്നു. സ്‌കോട്ടിഷ് നിരയില്‍ മാര്‍ക്ക് വാട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ മികച്ച തുടക്കമായിരുന്നു സ്‌കോട്‌ലന്‍ഡിന്. ഒന്നാം വിക്കറ്റില്‍ മുന്‍സി - മൈക്കല്‍ ജോണ്‍സ് സഖ്യം 126 റണ്‍സ് ചേര്‍ത്തു. മുന്‍സിയാണ് ആദ്യം മടങ്ങുന്നത്. സ്റ്റിവാര്‍ട്ടിന് വിക്കറ്റ്. രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സഹ ഓപ്പണര്‍ മൈക്കല്‍ ജോണ്‍സ് 37 റണ്‍സെടുത്ത് പുറത്തായി. ബ്രന്‍ഡന്‍ മക്മല്ലന്‍ (18 പന്തില്‍ 41) മികച്ച പ്രകടനം പുറത്തെടുത്തു. മൈക്കല്‍ ലീസ്‌ക് (22) അദ്ദേഹത്തോടൊപ്പം പുറത്താവാതെ നിന്നു. റിച്ചി ബെരിംഗ്ടണ്‍ (15), ടോം ബ്രൂസ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

YouTube video player