'അന്ന് മുംബൈയിലേക്ക് മാറാൻ ആഗ്രഹിച്ച ജഡേജയെ വിലക്കി, പക്ഷെ ഹാർദ്ദിക്കിന്‍റെ കാര്യത്തിൽ കണ്ണടച്ചു'വെന്ന് ആരോപണം
ക്ലബ്ബുകള്‍ തമ്മില്‍ പരസ്പരം കൈമാറായില്‍ ഭാവിയില്‍ ഇതൊരു ട്രെന്‍ഡായി മാറാനിടയുണ്ട്. അത് ഐപിഎല്ലിന് ഗുണം ചെയ്യില്ലെന്നും അതുകൊണ്ടാണ് 2010ല്‍ തന്നെ ബിസിസിഐ ഇക്കാര്യം കര്‍ശനമായി നിര്‍ത്തലാക്കിയതെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു.
![Jadeja was banned in 2010, Ex-KKR director blasts Hardik Pandya's Mumbai Move Jadeja was banned in 2010, Ex-KKR director blasts Hardik Pandya's Mumbai Move](https://static-ai.asianetnews.com/images/01hga2efmtt8f3gp8xreeqtysb/hardik-pandya_363x203xt.jpg)
കൊല്‍ക്കത്ത: ഐപിഎല്‍ ലേലത്തിന് തൊട്ടു മുമ്പ് ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയത് ഐപിഎല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്ന ആരോപണവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്‍ ഡയറക്ടര്‍ ജോയ് ഭട്ടചാര്യ. 2010ല്‍ സമാനമായ രീതിയില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് മുംബൈയിലേക്ക് മാറാന്‍ ആഗ്രഹിച്ച രവീന്ദ്ര ജഡേജയെ ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ ഒരുവര്‍ഷത്തേക്ക് വിലക്കുകയാണ് ചെയ്തതെന്നും ജോയ് ഭട്ടാചാര്യ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ലേലത്തിലൂടെ അല്ലാതെ കളിക്കാരെ ഇത്തരത്തില്‍ കൈമാറുന്നത് നല്ല കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, 2010ലും സമാനമായ സംഭവം നടന്നിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാന്‍ ഇനി ആഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ് മുംബൈ ഇന്ത്യന്‍സുമായി കരാറിലൊപ്പിട്ട രവീന്ദ്ര ജഡേജയെ ബിസിസിഐ ഒരു വര്‍ഷത്തേക്ക് വിലക്കുകയായിരുന്നു ചെയ്തത്. ഏതെങ്കിലും കളിക്കാരന്‍ ഇത്തരത്തില്‍ ക്ലബ്ബിനായി കളിക്കാന്‍ അഗ്രഹമില്ലെന്ന് അറിയിച്ചാല്‍ അയാളെ ലേലത്തിന് വിടുകയാണ് വേണ്ടത്.
അല്ലാതെ ക്ലബ്ബുകള്‍ തമ്മില്‍ പരസ്പരം കൈമാറായില്‍ ഭാവിയില്‍ ഇതൊരു ട്രെന്‍ഡായി മാറാനിടയുണ്ട്. അത് ഐപിഎല്ലിന് ഗുണം ചെയ്യില്ലെന്നും അതുകൊണ്ടാണ് 2010ല്‍ തന്നെ ബിസിസിഐ ഇക്കാര്യം കര്‍ശനമായി നിര്‍ത്തലാക്കിയതെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദ്ദിക്കിന്‍റെയും മുംബൈയുടെയും കാര്യത്തില്‍ ബിസിസിഐ അത് അനുവദിച്ചു കൊടുത്തു. ഇത് കളിക്കാര്‍ ദുരുപയോഗം ചെയ്യാനിടയുണ്ട്. ഏതെങ്കിലും കളിക്കാരന്‍ ക്ലബ്ബിനായി കളിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാല്‍ അയാളെ കച്ചവടം ചെയ്യേണ്ടിവരും. അത് ഐപിഎല്ലിന് നല്ലതായിരിക്കില്ലെന്നും ഭട്ടാചാര്യ പറഞ്ഞു.
കളിക്കാരന്‍ ക്ലബ്ബില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ ഗുജറാത്തിന് മുന്നില്‍ രണ്ട് വഴികളായിരുന്നു ഉണ്ടായിരുന്നത്. ഒന്നുകില്‍ കളിക്കാരന്‍റെ ആഗ്രഹപ്രകാരം മറ്റേതെങ്കിലും ക്ലബ്ബിന് വിറ്റ് ടീമിനായി കുറച്ച് പണം സ്വരൂപിക്കുക. ഇതുവഴി മറ്റേതെങ്കിലും വലിയ കളിക്കാരനെ നിലനിര്‍ത്തുക. അല്ലങ്കില്‍ കരാര്‍ പൂര്‍ത്തിയാവുന്നതുവരെ ക്ലബ്ബില്‍ തുടരാന്‍ നിര്‍ബന്ധിച്ച് അടുത്ത സീസണില്‍ വെറും കൈയോടെ ഹാര്‍ദ്ദിക്കിനെ ഒഴിവാക്കുക. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ഗുജറാത്ത് ആദ്യത്തെ വഴി തെരഞ്ഞെടുത്തുവെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ അവനുണ്ടാകും, വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം
രണ്ട് സീസണില്‍ ഗുജറാത്തില്‍ കളിച്ച ഹാര്‍ദ്ദിക് അവരെ ഐപിഎല്‍ കിരീടത്തിലേക്കും ഫൈനലിലേക്കും നയിച്ചശേഷമാണ് മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തുന്നത്. 15 കോടി രൂപക്കാണ് ഹാര്‍ദ്ദിക്കിനെ മുംബൈ തിരിച്ചുപിടിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക