ഇന്നലെ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെ സെന രാജ്യങ്ങളില്‍(സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) 150 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഏഷ്യന്‍ ബൗളറെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കിയിരുന്നു.

ലീഡ്സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന പേസറെന്ന റെക്കോര്‍ഡിട്ട് ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. ഇന്നലെ ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റെടുത്തതോടെയാണ് ബുമ്ര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് എടുക്കുന്ന പേസറായത്.10 തവണ ഈ നേട്ടം കൈവരിച്ച ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനെയാണ് ഇന്നലെ ബുമ്ര മറികടന്നത്. എട്ട് തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ആറ് തവണ വീതം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡും ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തിയുമാണ് ബുമ്രക്കും കമിന്‍സിനും പിന്നിലുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് എടുത്ത ബൗളര്‍മാരില്‍ അശ്വിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ബുമ്രയിപ്പോള്‍. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ബുമ്രയും അശ്വിനും പതിനൊന്ന് തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. പാറ്റ് കമിന്‍സ്(10), നഥാന്‍ ലിയോണ്‍(10) എന്നിവരാണ് ബുമ്രക്കും അശ്വിനും പിന്നിലുള്ളത്. കാഗിസോ റബാഡ(8), പ്രഭാത് ജയസൂര്യ(8) എന്നിവരാണ് ഇവര്‍ക്ക് പിന്നില്‍.

ഇന്നലെ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെ സെന രാജ്യങ്ങളില്‍(സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) 150 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഏഷ്യന്‍ ബൗളറെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കിയിരുന്നു. 146 വിക്കറ്റ് നേടിയിരുന്ന പാക് ഇതിഹാസം വസീം അക്രത്തിന്‍റെ റെക്കോര്‍ഡാണ് ബുമ്ര തകര്‍ത്തത്. ഓസ്ട്രേലിയില്‍ 64 വിക്കറ്റ് നേടിയ ബുമ്ര ഇംഗ്ലണ്ടില്‍ 41 വിക്കറ്റും ന്യൂസിലന്‍ഡില്‍ ആറ് വിക്കറ്റും ദക്ഷിണാഫ്രിക്കയില്‍ 38 വിക്കറ്റും നേടിയിട്ടുണ്ട്. അനില്‍ കുംബ്ലെ(141), ഇഷാന്ത് ശര്‍മ(130), മുഹമ്മദ് ഷമി(123) എന്നിവരാണ് സെന രാജ്യങ്ങളിലെ വിക്കറ്റ് വേട്ടയില്‍ ബുമ്രക്കും അക്രത്തിനും പിന്നിലുള്ള ഏഷ്യന്‍ ബൗളര്‍മാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക