ലോർഡ്സ് ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടത്തോടെ കപിൽ ദേവിന്റെ റെക്കോർഡ് മറികടന്ന് ജസ്പ്രീത് ബുമ്ര. 

ലണ്ടന്‍: ലോര്‍ഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലെ അഞ്ച വിക്കറ്റ് നേട്ടത്തോടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റെക്കോഡ് തകര്‍ത്ത് ജസ്പ്രീത് ബുമ്ര. വിദേശത്ത് ഏറ്റവും കൂടുതല്‍ തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്. വിദേശത്ത് ബുമ്രയുടെ പതിമൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. 35 ടെസ്റ്റുകളില്‍ നിന്നാണ് ബുമ്രയുടെ നേട്ടം. 66 ടെസ്റ്റുകളില്‍ നിന്നാണ് കപില്‍ദേവ് 12 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ അഞ്ച വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ ബൗളറെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കി.

നാല് തവണ അഞ്ച് വിക്കറ്റ് നേടിയ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്റെ റെക്കോര്‍ഡിന് ഒപ്പമാണിപ്പോള്‍ ബുമ്ര. മുത്തയ്യാ മുരളീധരന്‍ അഞ്ചുതവണ അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്. ആകെ 47 ടെസ്റ്റില്‍ നിന്ന് 215 വിക്കറ്റ് നേടിയ ബുമ്രയ്ക്ക്, എല്ലാ ഫോര്‍മാറ്റിലുമായി ആകെ 453 വിക്കറ്റായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ബൗളറും ബുമ്ര തന്നെയാണ്. മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനെയാണ് ബുമ്ര മറികടന്നത്. നിലവില്‍ 12 വിക്കറ്റ് നേട്ടമായി ബുമ്രയ്ക്ക്. 11 തവണ അഞ്ച് വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാംം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (10), നതാന്‍ ലിയോണ്‍ (10) എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍.

അതേസമയം, മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 387 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ കെ എല്‍ രാഹുലും 19 റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ രാഹുല്‍-പന്ത് സഖ്യം ഇതുവരെ 38 റണ്‍സെടുത്തിട്ടുണ്ട്.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (13), കരുണ്‍ നായര്‍ (40), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 242 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്‌സും ബെന്‍ സ്റ്റോക്‌സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

YouTube video player