ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് നീങ്ങുമ്പോള്‍ പന്തെറിയാനെത്തിയ ബുമ്രയുടെ സ്പെല്ലാണ് മത്സരഫലം മാറ്റിമറിച്ചത്.
ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ലോകകപ്പില്‍ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്ത അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും മറികടന്ന് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര ജൂണിലെ ഐസിസി താരമായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ലോകകപ്പില്‍ 8.26 ശരാശരിയിലും 4.17 ഇക്കോണമിയിലും 15 വിക്കറ്റ് എറിഞ്ഞിട്ട ബുമ്രയുടെ പ്രകടനാണ് ജൂണിലെ ഐസിസി താരമാക്കിയത്. ടി20 കോകകപ്പിലെ താരമായും നേരത്തെ ബുമ്ര തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ആറ് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ട് തുടങ്ങിയ ബുമ്ര പാകിസ്ഥാനെതിരായ അഭിമാന പോരാട്ടത്തില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 2.4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ബുമ്ര ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
സഞ്ജു പ്ലേയിംഗ് ഇലവനിലെത്തുമ്പോൾ 2 താരങ്ങള്‍ പുറത്താവും; മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
ഫൈനലില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് നീങ്ങുമ്പോള്‍ പന്തെറിയാനെത്തിയ ബുമ്രയുടെ സ്പെല്ലാണ് മത്സരഫലം മാറ്റിമറിച്ചത്. തകര്‍ത്തടിച്ച ഹെന്‍റിച്ച് ക്ലാസനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയശേഷം മാര്‍ക്കോ യാന്‍സന്‍റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ ബുമ്ര ദക്ഷിണാഫ്രിക്കയെ ബാക്ക് ഫൂട്ടിലാക്കി.
ഐസിസിയുടെ ജൂണിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ലോകകപ്പ് നേട്ടത്തിന് പിന്നാലെയെത്തിയ ബഹുമതി ഏറെ സ്പെഷ്യലാണെന്നും ബുമ്ര പറഞ്ഞു. ഒരു ടീമെന്ന നിലയില്‍ ഒരുപാട് അഭിമാനിക്കാവുന്ന നേട്ടത്തിന് പിന്നാലെയെത്തിയ വ്യക്തിഗത ബഹുമതി ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ബുമ്ര പറഞ്ഞു. തന്നോടൊപ്പം മികച്ച താരമാവാന്‍ മത്സരിച്ച ക്യാപ്റ്റൻ രോഹിത് ശര്‍മയെയും റഹ്മാനുള്ള ഗുര്‍ബാസിനെയും അഭിനന്ദിക്കുന്നുവെന്നും നേട്ടത്തില്‍ കുടുംബത്തിനും ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും നന്ദി പറയുന്നുവെന്നും ബുമ്ര പറഞ്ഞു.
