സഞ്ജുവിന്റെ തിരിച്ചുവരവോടെ കെസിഎല്ലിന്റെ താരമൂല്യം ഉയരുമെന്ന് കെസിഎ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മുൻനിര ട്വന്റി20 ലീഗാക്കി കെസിഎല്ലിനെ മാറ്റുകയാണ് ലക്ഷ്യം.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിനെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയ ആഭ്യന്തര ട്വന്റി20 ലീഗായി വളര്‍ത്താന്‍ കെസിഎ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കും. തമിഴ്നാട് പ്രീമിയര്‍ ലീഗിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കളിയുടെ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം, കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനും സംപ്രേക്ഷണത്തിലൂടെ ആഗോള ശ്രദ്ധ നേടാനും ലക്ഷ്യമിട്ടുള്ളതാകും പുതിയ പദ്ധതികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ സാന്നിധ്യമാണ് കെസിഎല്ലിന്റെ രണ്ടാം സീസണിലെ ഏറ്റവും വലിയ ആകര്‍ഷണം. കഴിഞ്ഞ സീസണില്‍ വിട്ടുനിന്ന സഞ്ജുവിന്റെ വരവ് ലീഗിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തുമെന്നും കൂടുതല്‍ കാണികളെ ആകര്‍ഷിക്കുമെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അഭിപ്രായപ്പെട്ടു.
ആദ്യ സീസണില്‍ നിന്ന് വ്യത്യസ്തമായി ലീഗിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംപ്രേക്ഷണ അവകാശത്തിലും വലിയ മാറ്റങ്ങളാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. രണ്ടാം സീസണിലെ എല്ലാ മത്സരങ്ങളും ഏഷ്യാനെറ്റ് പ്ലസ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതോടൊപ്പം പ്രമുഖ സ്‌പോര്‍ട്‌സ് ശൃംഖലയായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും, ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍കോഡിലും മത്സരങ്ങള്‍ ലഭ്യമാക്കും. ആദ്യ സീസണില്‍ ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ മാത്രം സംപ്രേക്ഷണം ചെയ്ത സ്ഥാനത്താണിത്. ഏഷ്യാനെറ്റ് പ്ലസിലൂടെ മാത്രം 3.4 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചത് കെസിഎക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ വരും വര്‍ഷങ്ങളിലും കെസിഎല്‍ സംപ്രേക്ഷണം വിപുലപ്പെടുത്തി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
കൂടാതെ, ഓരോ ജില്ലകളിലും കേരളത്തിന് പുറത്തും ഫാന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതും മത്സരത്തിനിടയില്‍ വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ആലോചിക്കും. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഇതര സംസ്ഥാനത്തുള്ളവര്‍ക്ക് നേരിട്ട് കളികാണുവാനുള്ള പ്രത്യേക ടൂര്‍ പാക്കേജ് ക്രിക്കറ്റ് ടൂറിസത്തിന്റെ ഭാഗമായി അവലംബിക്കുമെന്നും കെസിഎ ഭാരവാഹികള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്തി ഡിജിറ്റല്‍ ഇടത്തിലും കെസിഎല്‍ ആരാധകരെ സൃഷ്ടിക്കും. മത്സരം നേരിട്ട് കാണുന്നതിനായി സെലിബ്രിറ്റികള്‍, ദേശിയ ക്രിക്കറ്റ് താരങ്ങള്‍, ഐപിഎല്‍ ഫ്രാഞ്ചൈസി ടീം മാനേജ്‌മെന്റ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി എത്തിക്കും. ഇതിലൂടെ കേരളത്തിലെ ലീഗിന് താരപ്പരിവേഷവും ആഭ്യന്തര ശ്രദ്ധയും കൂടുതലായി നേടാന്‍ സാധിക്കുമെന്നും കെസിഎ വ്യക്തമാക്കുന്നു.
പുരുഷന്മാരുടെ ലീഗ് മത്സരത്തിനൊപ്പം വനിതാ ക്രിക്കറ്റിനും തുല്യ പ്രാധാന്യം നല്‍കാനാണ് കെസിഎ ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ സീസണുകള്‍ക്കുള്ളില്‍ വനിതാ കെസിഎല്‍ ആരംഭിക്കുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി ഈ സീസണില്‍ വനിതാ ലീഗിനായി പ്രത്യേക ഭാഗ്യചിഹ്നം പുറത്തിറക്കും. കഴിഞ്ഞ സീസണില്‍ മൂന്ന് വനിതാ അമ്പയര്‍മാര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചതും ഈ രംഗത്തേക്കുള്ള കെസിഎയുടെ ചുവടുവെപ്പായിരുന്നു.
കെസിഎല്ലിനെ മുന്‍നിര ലീഗായി വളര്‍ത്തുന്നതിന്റെ ഭാഗമായി വരും സീസണുകളില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ഓരോ ടീമിന്റെയും ലേലത്തിനുള്ള തുക ഉയര്‍ത്തുക, കളിക്കാര്‍ക്ക് മികച്ച പ്രതിഫലം നല്‍കുക തുടങ്ങിയ കാര്യങ്ങളും കെസിഎ പരിഗണിക്കും. നിലവില്‍ താരലേലത്തില്‍ ഓരോ ഫ്രാഞ്ചൈസിക്കും ചെലവഴിക്കാന്‍ കഴിയുന്ന തുക 50 ലക്ഷം രൂപയായിരുന്നു. ഇത് ഉയര്‍ത്താനുള്ള നടപടികളും സ്വീകരിക്കും. സൂപ്പര്‍താരം മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസഡറാക്കിയത് ലീഗിന്റെ ഗ്ലാമര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തരം നടപടികളിലൂടെ കൂടുതല്‍ ജനശ്രദ്ധ നേടുകയാണ് ലക്ഷ്യം.
കൂടുതല്‍ മികച്ച താരങ്ങളെ വാര്‍ത്തെടുക്കാനും അവര്‍ക്ക് മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കെസിഎല്ലില്‍ നിന്നുള്ള വരുമാനം വിനിയോ?ഗിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. ജില്ലാ തലങ്ങളിലും സമാനമായ ലീഗുകള്‍ സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്താനുള്ള കാര്യവും പ?രി?ഗണനയിലുണ്ട്. രണ്ടാം സീസണിന് ശേഷം വിശദമായ ചര്‍ച്ചയിലൂടെ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കും. ഇതിലൂടെ അഞ്ചുവര്‍ഷം കൊണ്ട് കെസിഎല്ലിനെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ശക്തവും ജനപ്രിയവുമായ ലീഗാക്കി മാറ്റാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.

