ശ്രീലങ്കക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റിലും 228, 186 എന്നിങ്ങനെയായിരുന്നു റൂട്ടിന്‍റെ സ്കോര്‍. തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ഏഴാമത്തെ മാത്രം ബാറ്റ്സ്മാനാണ് റൂട്ട്.

ചെന്നൈ: സ്റ്റീവ് സ്മിത്തും വിരാട് കോലിയും കെയ്ന്‍ വില്യംസണും അടങ്ങുന്ന സമകാലീന ക്രിക്കറ്റിലെ ഫാബ് ഫോറിലെ നാലാമനായ ജോ റൂട്ട് ഇടക്കാലത്ത് ഒന്ന് നിറം മങ്ങിയെങ്കിലും പൂര്‍വാധികം കരുത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തന്നെ ഇന്ത്യക്കുള്ള മുന്നറിയിപ്പ് നല്‍കിയ റൂട്ട് ചെന്നൈയില്‍ ഡബിളടിച്ച് തന്‍റെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിച്ചു.

ചെന്നൈ ടെസ്റ്റിലെ ഡബിള്‍ സെഞ്ചുറിയോടെ മറ്റൊരു അപൂര്‍വനേട്ടവും റൂട്ട് സ്വന്തം പേരിലാക്കി. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ടെസ്റ്റിലും 150ന് മുകളില്‍ സ്കോര്‍ ചെയ്ത റൂട്ട് ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ നായകനുമായി.

ശ്രീലങ്കക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റിലും 228, 186 എന്നിങ്ങനെയായിരുന്നു റൂട്ടിന്‍റെ സ്കോര്‍. തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ഏഴാമത്തെ മാത്രം ബാറ്റ്സ്മാനാണ് റൂട്ട്. ടോം ലാഥം, കുമാര്‍ സംഗക്കാര(നാല് ടെസ്റ്റില്‍), മുദാസര്‍ നാസര്‍, സഹീര്‍ അബ്ബാസ്, ഡോണ്‍ ബ്രാഡ്മാന്‍, വാലി ഹാമണ്ട് എന്നിവരാണ് റൂട്ടിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

വാലി ഹാമണ്ടിനുശേഷം വിദേശത്ത് തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍ 150ല്‍ കൂടുതല്‍ സ്കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്മാനുമാണ് റൂട്ട്.