സെഞ്ചുറിക്കുതിപ്പ്; പോണ്ടിംഗിന്‍റെ റെക്കോര്‍ഡിനരികെ റൂട്ട്
ലീഡ്സില്‍ മിന്നും തുടക്കം ലഭിച്ച ഇംഗ്ലണ്ടിനായി 165 പന്ത് നേരിട്ട ജോ റൂട്ട് 121 റൺസെടുത്തു
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വലിയ തലവേദന ജോ റൂട്ടിന്‍റെ മിന്നും ഫോമാണ്. പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ചുറി നേടിയ താരം ഈ വര്‍ഷം ആറ് ടെസ്റ്റ് ശതകങ്ങള്‍ പൂര്‍ത്തിയാക്കി. ഇതോടെ റൂട്ട് ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗിന്‍റെ റെക്കോര്‍ഡിന് അരികിലെത്തി. 2006ൽ ഏഴ് സെഞ്ചുറി നേടിയ പോണ്ടിംഗിന്‍റെ പേരിലാണ് ക്യാപ്റ്റന്മാരിലെ റെക്കോര്‍ഡ്.
ലീഡ്‌സില്‍ മിന്നും തുടക്കം ലഭിച്ച ഇംഗ്ലണ്ടിനായി 165 പന്ത് നേരിട്ട ജോ റൂട്ട് 121 റൺസെടുത്തു. ടെസ്റ്റ് കരിയറിലെ 23-ാം സെഞ്ചുറിയാണ് റൂട്ട് നേടിയത്. 33 സെഞ്ചുറി നേടിയ അലിസ്റ്റര്‍ കുക്കിന്‍റെ പേരിലാണ് ഇംഗ്ലീഷ് റെക്കോര്‍ഡ്. നായകനായുള്ള 55 ടെസ്റ്റിൽ റൂട്ടിന്‍റെ പന്ത്രണ്ടാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്സ്‌മാനെന്ന റെക്കോര്‍ഡ് റൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരായ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ലീഡ്സില്‍ റൂട്ട് അടിച്ചെടുത്തത്. ഏഴ് വീതം സെഞ്ചുറി നേടി സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും രാഹുല്‍ ദ്രാവിഡിനെയും അലിസ്റ്റര്‍ കുക്കിനെയുമാണ് റൂട്ട് പിന്നിലാക്കിയത്.
ഈ പരമ്പരയില്‍ ജോ റൂട്ട് നേടുന്ന മൂന്നാം സെഞ്ചുറിയാണ് ലീഡ്‌സില്‍ പിറന്നത്. ആദ്യ ടെസ്റ്റില്‍ 64, 109, രണ്ടാം ടെസ്റ്റില്‍ 180, 33, ലീഡ്‌സില്‍ 121 എന്നിങ്ങനെയാണ് റൂട്ടിന്റെ സ്‌കോര്‍.
ലീഡ്‌സില്‍ ഹിമാലയന്‍ ലീഡുമായി ഇംഗ്ലണ്ട്, ഇന്ത്യക്കിനി റണ്‍മലകയറ്റം
ഇതിഹാസങ്ങളെ പിന്നിലാക്കി ലീഡ്സില്‍ റെക്കോര്‍ഡ് അടിച്ചെടുത്ത് റൂട്ട്
വീണ്ടും പറയിപ്പിച്ച് ഇംഗ്ലീഷ് കാണികള്‍; സിറാജിന് നേര്‍ക്ക് പന്ത് വലിച്ചെറിഞ്ഞു, അസ്വസ്ഥനായി കോലി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona