കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന ഇരുപതാം ടെസ്റ്റ് സെഞ്ചുറിയും ഈ വര്‍ഷത്തെ ആദ്യ സെഞ്ചുറിയുമാണിത്.

ലോര്‍ഡ്സ്: ഇന്ത്യക്കെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യക്കെതിരായ 11-ാം സെഞ്ചുറി നേടിയ റൂട്ട് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ബാറ്ററെന്ന ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. റൂട്ട് 60 ഇന്നിംഗ്സില്‍ നിന്നാണ് ഇന്ത്യക്കെതിരെ 11 സെഞ്ചുറികള്‍ നേടിയതെങ്കില്‍ സ്മിത്ത് 46 ഇന്നിംഗ്സില്‍ നിന്നാണ് 11 സെഞ്ചുറികള്‍ നേടിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന ഇരുപതാം ടെസ്റ്റ് സെഞ്ചുറിയും ഈ വര്‍ഷത്തെ ആദ്യ സെഞ്ചുറിയുമാണിത്. 2021ലും 2022ലും 2024ലും ടെസ്റ്റില്‍ ആറ് വീതം സെഞ്ചുറികള്‍ നേടിയ റൂട്ട് 2023ല്‍ രണ്ട് സെഞ്ചുറികൾ നേടിയിരുന്നു. ലോര്‍ഡ്സില്‍ ജോ റൂട്ടിന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെയും കരിയറിലെ എട്ടാമത്തെയും സെഞ്ചുറിയാണ് ഇന്ന് ഇന്ത്യക്കെതിരെ നേടിയത്. ഇതിന് മുമ്പുള്ള രണ്ട് ടെസ്റ്റുകളില്‍ 143, 103 എന്നിങ്ങനെയായിരുന്നു ലോര്‍ഡ്സിലെ റൂട്ടിന്‍റെ സ്കോര്‍. ലോര്‍ഡ്സില്‍ തുടര്‍ച്ചായായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് റൂട്ട്. 1912-26 കാലഘട്ടത്തില്‍ ജാക് ഹോബും 2004-2005ല്‍ മൈക്കല്‍ വോണും മാത്രമാണ് റൂട്ടിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

Scroll to load tweet…

ടെസ്റ്റ് കരിയറിലെ 37-ാം സെഞ്ചുറി നേടിയ ജോ റൂട്ട് 36 സെഞ്ചുറികൾ വീതം നേടിയ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും മറികടന്നു. ഇന്നത്തെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറിവേട്ടക്കാരില്‍ ടോപ് ഫൈവിലെത്താനും റൂട്ടിന് ആയി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(51), ജാക്വിസ് കാലിസ്(45), രിക്കി പോണ്ടിംഗ്(41), കുമാര്‍ സംഗക്കാര(38) എന്നിവര്‍ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക