രാഹുൽ ദ്രാവിഡിനെയും ജാക്വസ് കാലിസിനെയും മറികടന്ന റൂട്ടിന് മുന്നിൽ ഇനി സച്ചിനും പോണ്ടിംഗും മാത്രം.
മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യക്കെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 31 റണ്‍സ് നേടിയപ്പോഴാണ് റൂട്ടിനെ തേടി നേട്ടമെത്തിയത്. 31 റണ്‍സ് കൂടി നേടിയതോടെ 13290 റണ്‍സായി റൂട്ടിന്റെ അക്കൗണ്ടില്‍. അദ്ദേഹം ഇപ്പോഴും ക്രീസില്‍ തുടരുകയാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (13288), മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ജാക്വസ് കാലിസ് (13289) എന്നിവരെയാണ് റൂട്ട് മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 157-ാം മത്സരാണ് റൂട്ട് കളിക്കുന്നത്.
ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗുമാണ് റൂട്ടിന് മുന്നിലുള്ളത്. 200 ടെസ്റ്റ് കളിച്ച സച്ചിന്‍ 15,921 റണ്‍സാണ് നേടിയിട്ടുള്ളത്. റിക്കി പോണ്ടിംഗിന്റെ അക്കൗണ്ടില്‍ 11378 റണ്‍സാണുള്ളത്. പോണ്ടിംഗിനെ മറികടക്കാന്‍ റൂട്ടിന് അനായാസം സാധിച്ചേക്കും. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നു റൂട്ട്. ഇതോടെ ചില റെക്കോര്‍ഡുകളും താരത്തെ തേടിയെത്തിയിരുന്നു. ഇന്ത്യക്കെതിരായ 11-ാം സെഞ്ചുറിയാണ് താരം പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ബാറ്ററെന്ന ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ റൂട്ടിന് സാധിച്ചു. ഇന്ന് മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയാല്‍ റൂട്ടിന് സ്മിത്തിനെ മറികടക്കാം.
റൂട്ട് 60 ഇന്നിംഗ്സില്‍ നിന്നാണ് 11 സെഞ്ചുറികള്‍ നേടിയതെങ്കില്‍ സ്മിത്ത് 46 ഇന്നിംഗ്സില്‍ നിന്നാണ് 11 സെഞ്ചുറികള്‍ നേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന ഇരുപതാം ടെസ്റ്റ് സെഞ്ചുറിയും ഈ വര്‍ഷത്തെ ആദ്യ സെഞ്ചുറിയുമായിരുന്നു റൂട്ടിന്റേത്. 2021ലും 2022ലും 2024ലും ടെസ്റ്റില്‍ ആറ് വീതം സെഞ്ചുറികള്‍ നേടിയ റൂട്ട് 2023ല്‍ രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു. ലോര്‍ഡ്സില്‍ നേടിയത് ജോ റൂട്ടിന്റെ തുടര്‍ച്ചയായ മൂന്നാമത്തെയും കരിയറിലെ എട്ടാമത്തെയും സെഞ്ചുറിയാണ്.
ഇതിന് മുമ്പുള്ള രണ്ട് ടെസ്റ്റുകളില്‍ 143, 103 എന്നിങ്ങനെയായിരുന്നു ലോര്‍ഡ്സിലെ റൂട്ടിന്റെ സ്‌കോര്‍. ലോര്‍ഡ്സില്‍ തുടര്‍ച്ചായായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് റൂട്ട്. 1912-26 കാലഘട്ടത്തില്‍ ജാക് ഹോബും 2004-2005ല്‍ മൈക്കല്‍ വോണും മാത്രമാണ് റൂട്ടിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

