ഇന്ത്യൻ ബാറ്റര്‍മാര്‍ അതിഭാഗ്യവാൻമാരായിരുന്നു.അവര്‍ ഉയര്‍ത്തിയടിച്ച ഒരുപാട് പന്തുകള്‍ ഞങ്ങള്‍ക്ക് കൈയിലൊതുക്കാനായില്ല.
കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയെങ്കിലും അത് ഭാഗ്യം കൊണ്ട് നേടിയ വിജയമാണെന്ന് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. കൊല്‍ക്കത്തയിലെ സാഹചര്യങ്ങള്‍ തന്‍റെ ബൗളിംഗിന് അനുകൂലമായിരുന്നുവെന്നും ആര്‍ച്ചര്‍ ഡെയ്‌ലി മെയിലിനോട് പറഞ്ഞു.
കൊല്‍ക്കത്തയിലെ സാഹചര്യങ്ങള്‍ എന്‍റെ ബൗളിംഗിനെ തുണക്കുന്നതായിരുന്നു. ഞങ്ങളുടെ മറ്റ് ബൗളര്‍മാരും നല്ല രീതിയിലാണ് പന്തെറിഞ്ഞത്. പക്ഷെ ഇന്ത്യൻ ബാറ്റര്‍മാര്‍ ഭാഗ്യവാൻമാരായിരുന്നു.അവര്‍ ഉയര്‍ത്തിയടിച്ച ഒരുപാട് പന്തുകള്‍ ഞങ്ങള്‍ക്ക് കൈയിലൊതുക്കാനായില്ല. അടുത്ത കളിയില്‍ അതൊക്കെ കൈയിലെത്തിയാല്‍ ഇന്ത്യയെ 40-6ലേക്ക് തള്ളിയിടാന്‍ കഴിയുമെന്നും ആര്‍ച്ചര്‍ പറഞ്ഞു.
ഇംഗ്ലണ്ട് ബാറ്റിംഗ് നിര തുടക്കത്തിലെ തകര്‍ന്നടിഞ്ഞശേഷവും ആക്രമണോത്സുക ബാറ്റിംഗ് കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് കളഞ്ഞതിനെയും ആര്‍ച്ചര്‍ ന്യായീകരിച്ചു. തുടക്കത്തിലെ തകര്‍ത്തടിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ മൂന്നോ നാലോ വിക്കറ്റുകള്‍ നഷ്ടമായേക്കാം. എന്നാലും നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. തുടക്കത്തില്‍ വിക്കറ്റ് പോയാല്‍ പല ടീമുകളും പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ചേക്കാം. ഞങ്ങള്‍ വീണ്ടും വീണ്ടും ശ്രമിച്ചു, അടുത്ത കളിയില്‍ വീണ്ടും ശ്രമിക്കും-ആര്‍ച്ചര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യൻ ഓപ്പണര്‍മാരായ സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും ഇംഗ്ലണ്ട് പേസര്‍മാരായ ജോഫ്ര ആര്‍ച്ചറുും മാര്‍ക്ക് വുഡും വേഗം കൊണ്ട് ഞെട്ടിച്ചിരുന്നു. എന്നാല്‍ ഗുസ് അറ്റ്കിന്‍സണെതിനെതിരെ തകര്‍ത്തടിച്ച സഞ്ജുവാണ് തുടക്കത്തിലെ സമ്മര്‍ദ്ദം ഒഴിവാക്കിയത്. ആദ്യ ടി20യില്‍ 4 ഓവര്‍ എറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 21 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. സഞ്ജു സാംസണെതിരെ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. എന്നാല്‍ ഗുസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 22 റണ്‍സടിച്ച സഞ്ജു സമ്മര്‍ദ്ദം അകറ്റി. ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ ഒരു സിക്സും ഫോറും അടക്കം 10 റണ്‍സടിച്ചെങ്കിലും അടുത്ത ഓവറില്‍ സഞ്ജുവിനെയും സൂര്യകുമാറിനെയും പുറത്താക്കിയ ആര്‍ച്ചര്‍ ഇന്ത്യയെ ഞെട്ടിച്ചിരുന്നു.
