ജോഫ്ര ആർച്ചർ പരിക്കുമൂലം രാജസ്ഥാൻ റോയൽസിനൊപ്പം ഐപിഎല്ലിൽ തുടരില്ല. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ താരങ്ങളായ ജെയ്മി ഒവേർട്ടനും സാം കറനും ഇന്ത്യയിലേക്ക് മടങ്ങില്ല.
മുംബൈ: ഇംഗ്ലണ്ട് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ജെയ്മി ഒവേര്‍ട്ടന്‍, സാം കറന്‍ എന്നിവര്‍ ഐപിഎല്ലിലെ ശേഷിച്ച മത്സരങ്ങള്‍ക്കായി ഇന്ത്യയിലേക്ക് തിരിച്ച് വരില്ല. ആര്‍ച്ചര്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും ഒവേര്‍ട്ടനും കറനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും താരങ്ങളാണ്. ചെന്നൈയും രാജസ്ഥാനും പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ താരങ്ങളുടെ അസാന്നിധ്യം ടീമുകള്‍ക്ക് തിരിച്ചടിയാവില്ല. പരിക്ക് കാരണമാണ് ആര്‍ച്ചറുടെ പിന്‍മാറ്റമെന്ന് രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു.
ഇതേസമയം ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്‌ലറും മുംബൈ ഇന്ത്യന്‍സിന്റെ വില്‍ ജാക്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ലിയം ലിവിംഗ്സ്റ്റണും ഫില്‍ സാള്‍ട്ടും ജേക്കബ് ബെഥലും തിരിച്ചെത്തും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മോയിന്‍ അലി തിരിച്ചുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ബെഥല്‍, ബട്‌ലര്‍, ജാക്‌സ് എന്നിവരെ ഈമാസം ഒടുവില്‍ നടക്കുന്ന വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇവര്‍ക്ക് ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമാവും.
അതേസമയം, പഞ്ചാബ് കിംഗ്സിന്റെ വിദേശതാരങ്ങളായ സേവ്യര്‍ ബാര്‍ട്ലെറ്റ്, അസ്മത്തുള്ള ഒമര്‍സായ്, മിച്ചല്‍ ഓവന്‍ എന്നിവര്‍ തിരിച്ചെത്തുമെന്ന് ഉറപ്പായി. മാര്‍ക്കോ യാന്‍സന്‍, മാര്‍ക്കസ്സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, ആരോണ്‍ ഹാര്‍ഡീ എന്നിവരുടെ കാര്യത്തില്‍ ഉറപ്പ് കിട്ടിയിട്ടില്ല. മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗ്, സഹപരിശീലകരായ ബ്രാഡ് ഹാഡിന്‍, ജയിംസ് ഹോപ്സ് എന്നിവര്‍ ടീമിനൊപ്പം തുടരുന്നുണ്ട്. വിമാനത്തില്‍ കയറിയ ശേഷമാണ് പോണ്ടിംഗും സഹപരിശീലകരും യാത്ര റദ്ദാക്കിയത്. പഞ്ചാബ് കിംഗ്സ് ജയ്പൂരില്‍ പരിശീലനം പുനരാരംഭിച്ചിരുന്നു. 15 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ പഞ്ചാബ്.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചെങ്കിലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഓപ്പണര്‍ ട്രാവിസ് ഹെഡും സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിനൊപ്പം ചേരും. ഐപിഎല്‍ നിര്‍ത്തിവച്ചതോടെ ഇരുവരും ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. പ്ലേഓഫില്‍ എത്താതെ പുറത്തായതിനാല്‍ കമ്മിന്‍സിനും ഹെഡിനും ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പിനുള്ള ഓസീസ് ടീമില്‍ നേരത്തേ ചേരാനാവും. ഇതേസമയം, ഹൈദരാബാദിന്റെ ഹെന്റിച് ക്ലാസന്‍, ഇഷാന്‍ മലിംഗ, കാമിന്ദു മെന്‍ഡിസ്, വിയാന്‍ മുള്‍ഡര്‍, എന്നിവര്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ വ്യക്തത ആയിട്ടില്ല.