ആദ്യ ടി20: കേരളത്തിന് അഭിമാനദിനം; ഫീല്‍ഡ് അംപയറായി അനന്തപദ്മനാഭന്‍ അരങ്ങേറും
ജോസ് കുരിശിങ്കല്‍, കെഎന്‍ രാഘവൻ, എസ് ദണ്ഡപാണി എന്നിവരാണ് ഇതിന് മുമ്പ് രാജ്യാന്തര അംപയര്‍മാരായിട്ടുള്ള മലയാളികള്‍.
അഹമ്മദാബാദ്: കേരള രഞ്ജി ടീം മുൻ നായകൻ കെ.എൻ. അനന്തപദ്മനാഭൻ ഫീല്‍ഡ് അംപയറായി രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്റി20യിലാണ് അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷമാണ് അനന്തപദ്മനാഭന്‍ അന്താരാഷ്ട്ര അംപയറായത്. ജോസ് കുരിശിങ്കല്‍, കെ.എന്‍ രാഘവൻ, എസ്. ദണ്ഡപാണി എന്നിവരാണ് ഇതിന് മുമ്പ് രാജ്യാന്തര അംപയര്‍മാരായിട്ടുള്ള മലയാളികള്‍.
ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേല്‍വിലാസമായിരുന്നു അനന്തപത്മനാഭന്‍. എന്നാല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനായില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 105 മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സും, 54 ലിസ്റ്റ് എ മത്സരങ്ങളില്‍ 87 വിക്കറ്റും 493 റണ്‍സും അനന്തപത്മനാഭന്‍റെ പേരിലുണ്ട്. വിരമിച്ചതിന് ശേഷം ഐപിഎല്ലിലും രഞ്ജി ട്രോഫിയിലും അംപയറായി തിളങ്ങി.
ഇനി ടി20 ദിനങ്ങള്‍
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയ്‌ക്ക് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് തുടക്കമാകും. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. ഐസിസി റാങ്കിംഗിലെ ആദ്യരണ്ട് സ്ഥാനക്കാരാണ് മുഖംമുഖം വരുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമിനും ഏഴ് ജയം വീതമുണ്ട്. എന്നാല്‍ അവസാന അഞ്ച് കളയിൽ നാലിലും ജയിച്ചത് വിരാട് കോലിക്കും സംഘത്തിനും കരുത്താവും.
മൊട്ടേരയില്‍ ക്രിക്കറ്റ് പൂരം; ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ട്വന്റി20 മത്സരം ഇന്ന്
..