എസ്എ20 മത്സരത്തിന് മുമ്പാണ് കൊക്കെയ്ന്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേപ്ടൗണ്‍: ഉത്തേജക മരുന്ന് ഉപയോഗ വിലക്കിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ കഗിസോ റബാഡ ആദ്യം കൊക്കെയ്ന്‍ ഉപയോഗിച്ചതായി ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ തലമുറയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ റബാഡ, എസ്എ20 മത്സരത്തിന് മുമ്പാണ് കൊക്കെയ്ന്‍ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന റബാഡ, സീസണ്‍ ആരംഭിച്ച് ഒരു ആഴ്ച്ചയ്ക്ക് ശേഷം ഐപിഎല്‍ വിട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് റബാഡ നാട്ടിലേക്ക് മടങ്ങിയതായി ഫ്രാഞ്ചൈസി വ്യക്തമാക്കി. 

മെയ് 5ന് ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചു. ഈ പരിശോധനയിലാണ് താരം കൊക്കെയ്ന്‍ ഇപയോഗിച്ചതായി വ്യക്തമായത്. നിരോധിത ലഹരി പദാര്‍ത്ഥം ഉപയോഗിച്ചതിന് ഒരു മാസത്തേക്ക് എല്ലാത്തരം ക്രിക്കറ്റുകളില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നു. ഉത്തേജക മരുന്ന് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് താന്‍ 'താല്‍ക്കാലിക സസ്പെന്‍ഷന്‍' അനുഭവിക്കുകയാണെന്ന് കഗിസോ റബാഡ സ്ഥിരീകരിച്ചതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 

എന്നാല്‍, ഏത് ഉത്തേജക പദാര്‍ത്ഥമാണ് താരം ഉപയോഗിച്ചതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നില്ല. കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്താന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ഇതിനായി തുടര്‍ന്നും കഠിനാധ്വാനം ചെയ്യുമെന്നും റബാഡ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ചവര്‍ക്ക് താരം നന്ദി പറയുകയും ചെയ്തു. 

2025ലെ ഐപിഎല്‍ ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 10.75 കോടി രൂപയ്ക്കാണ് റബാഡയെ സ്വന്തമാക്കിയത്. ഏപ്രില്‍ 3 ന് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് റബാഡ രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഗുജറാത്തിനു വേണ്ടി അരങ്ങേറ്റം കുറിച്ച താരം പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 41 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്ത്താനും റബാഡയ്ക്ക് കഴിഞ്ഞു. റബാഡയുടെ അഭാവത്തിലും ?ഗുജറാത്ത് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.