വനിതാ ടി20 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ മോശമായി പെരുമാറിയതിന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് പിഴ. ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മയെ പുറത്താക്കിയ ശേഷം പവലിയനിലേക്ക് വിരല്‍ ചൂണ്ടി ആഘോഷിച്ചതിനാണ് നടപടി.

ദുബായ്: വനിതാ ടി20 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെയുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് പിഴയും ഡിമെറിറ്റ് പോയിന്റും ശിക്ഷ ലഭിച്ചു. ദുബായില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മയെ പുറത്താക്കിയ ശേഷം പവലിയനിലേക്ക് വിരല്‍ ചൂണ്ടി മോശമായി ആഘോഷിച്ചതിനാണ് നടപടി. മാച്ച് ഫീയുടെ 10 ശതമാനമാണ് താരത്തിന് പിഴ ചുമത്തിയത്. കൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. കഴിഞ്ഞ 24 മാസത്തിനിടെ ഫാത്തിമ സനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന രണ്ടാമത്തെ കുറ്റമാണിത്. ഇതോടെ താരത്തിന്റെ ആകെ ഡെമെറിറ്റ് പോയിന്റുകള്‍ രണ്ടായി.

മത്സരത്തിന്റെ രണ്ടാം ഓവറിലാണ് ഈ സംഭവമുണ്ടായത്. ഷഫാലി വര്‍മയെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയ ശേഷം പാക് ക്യാപ്റ്റന്‍ പവലിയനിലേക്ക് പോകാന്‍ ആംഗ്യം കാണിച്ച് ആഘോഷിക്കുകയായിരുന്നു. ഇത് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ നിമാലി പെരേര, ശതിര ജാകിര്‍ ജെസി, തേര്‍ഡ് അമ്പയര്‍ റൊകേയ സുല്‍ത്താന, ഫോര്‍ത്ത് അമ്പയര്‍ റബാബ് അഹ്‌സാന്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ സനയ്‌ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. മാച്ച് റഫറി സുപ്രിയ റാണി ദാസിന് മുമ്പില്‍ ഹാജരായ പാക് ക്യാപ്റ്റന്‍ കുറ്റം സമ്മതിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തുമ്പോള്‍ എതിര്‍ ടീം ബാറ്റര്‍മാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ കാണിക്കുന്നത് വിലക്കുന്ന ഐ സി സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമാണ് നടപടി.

ഫാത്തിമ സനക്കെതിരെ വിമര്‍ശനം

തന്റെ ടീം വെറും 55 റണ്‍സിന് ഓള്‍ ഔട്ടായ ശേഷം ഫാത്തിമ സന ഇത്തരത്തില്‍ ആഘോഷം നടത്തിയതിനെ കമന്റേറ്റര്‍ വിവേക് രാജ്ദാന്‍ ചോദ്യം ചെയ്തു. 'നിങ്ങളുടെ മുഴുവന്‍ ടീമും വെറും 55 റണ്‍സിന് പുറത്തായി, എന്നിട്ടാണ് നിങ്ങള്‍ ഷഫാലി വര്‍മയെ പരിഹസിച്ച് വിടുന്നത്' എന്ന് അദ്ദേഹം വിമര്‍ശിച്ചു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ വനിതാ ടി20 ചരിത്രത്തിലെ അവരുടെ ഏറ്റവും കുറഞ്ഞ ടോട്ടലായ 55 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഇന്ത്യന്‍ നിരയില്‍ എന്‍ ശ്രീ ചരണി 3 വിക്കറ്റും പ്രേമ റാവത്ത് 3 വിക്കറ്റും ദീപ്തി ശര്‍മ്മ 2 വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ഫാത്തിമ സനയായിരുന്നു. അതേസമയം, ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ഇന്ത്യ ഇതിനോടകം തന്നെ വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലില്‍ ഇടംനേടിക്കഴിഞ്ഞു.

YouTube video player