ആക്രമണത്തിനും പ്രതിരോധത്തിനും തുല്യപ്രാധാന്യം നല്‍കി ഓരാ താരത്തിന്റേയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് തന്റെ ശൈലിയെന്നും സ്പാനിഷ് കോച്ച്.

കൊച്ചി: അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് പുതിയ കോച്ച് ഡേവിഡ് കറ്റാല. ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം ടീമില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും കറ്റാല പറഞ്ഞു. പതിനൊന്നുവര്‍ഷത്തിനിടെ ആദ്യ കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയര്‍പ്പിക്കുന്ന പതിനാലാമത്തെ കോച്ചാണ് കറ്റാല. ഈമാസം ഇരുപതിന് തുടങ്ങുന്ന സൂപ്പര്‍ കപ്പാണ് കറ്റാലയുടെ ആദ്യ പരീക്ഷണവേദി.

ആക്രമണത്തിനും പ്രതിരോധത്തിനും തുല്യപ്രാധാന്യം നല്‍കി ഓരാ താരത്തിന്റേയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് തന്റെ ശൈലിയെന്നും സ്പാനിഷ് കോച്ച്. ഒരുവര്‍ഷകരാറിലാണ് കറ്റാല ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി കൊച്ചിയില്‍ എത്തിയിരിക്കുന്നത്. ഹോം ഗ്രൗണ്ടിലെ തോല്‍വികളാണ് ബ്ലാസ്റ്റേഴ്സിന് ഇക്കുറി കനത്ത തിരിച്ചടിയായത്. കടങ്ങളൊന്നും വീട്ടാതെ, കലിപ്പൊന്നും അടക്കാതെ പതിവുപോലെ പതിനൊന്നാം സീസണിലും നിരാശ മാത്രം ബാക്കിയാക്കി കേരള ബ്ലാസ്റ്റേഴ്സ്. തുടരെ മൂന്ന് സീസണില്‍ പ്ലേ ഓഫില്‍ കളിച്ച ബ്ലാസ്റ്റേഴ്സ് ഇക്കുറി എട്ടാംസ്ഥാനത്തേക്ക് കൂപ്പുകുത്തി.

ഇവാന്‍ വുകോമനോവിച്ചിന് പകരമെത്തിയ കോച്ച് മികേല്‍ സ്റ്റാറേയ്ക്ക് കീഴില്‍ ബ്ലാസ്റ്റേഴ്സ് നേരിട്ടത് തുടര്‍തോല്‍വികള്‍. പാതിവഴിയില്‍ കോച്ച് സ്റ്റാറേയെയും കെപി രാഹുലും പ്രീതം കോട്ടാലും ഉള്‍പ്പടെ ഒരുപിടി താരങ്ങളെയും ഒഴിവാക്കിയെങ്കിലും താല്‍ക്കാലിക കോച്ച് ടി ജി പുരുഷോത്തമനും ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാനായില്ല. 24 മത്സരങ്ങളില്‍ എട്ട് ജയം മാത്രം. 11 തോല്‍വി അഞ്ച് സമനില. 

കൊച്ചിയില്‍ ഇറങ്ങിയ 12 മത്സരങ്ങളില്‍ അഞ്ചിലും തോറ്റത് പ്ലേ ഓഫിലേക്കുളള വഴികള്‍ അടച്ചു. ബാക്കി മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് സമനിലയും. സീസണില്‍ ബ്ലാസ്റ്റേഴ്സ് ആകെ 33 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 37 ഗോള്‍. നായകന്‍ അഡ്രിയന്‍ ലുണയ്ക്ക് ഇക്കുറി ഒറ്റഗോള്‍പോലും നേടാനായില്ല എന്നത് മുതല്‍ തുടങ്ങുന്നു ബ്ലാസ്റ്റേഴ്സിന്റെ ദൗര്‍ബല്യങ്ങള്‍.