പരിക്കിന്‍റെ കൃത്യമായ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം പരിക്കിന്‍റെ പിടിയിലാണ് വരുണ്‍ ചക്രവര്‍ത്തി.
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി പരിക്കിനെ തുടർന്ന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഒന്നാം ടി20യിൽ നാല് ഓവർ എറിഞ്ഞതിന് ശേഷമാണ് താരത്തിന് പരിക്കേറ്റതെന്നാണ് വിവരം.
പരിക്കിന്‍റെ കൃത്യമായ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം പരിക്കിന്‍റെ പിടിയിലാണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎൽല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കവെ കാലിന് പരിക്കേറ്റ വരുൺ, താൽക്കാലികമായി ഇടവേളയെടുക്കുകയും അയർലൻഡിനെതിരായ ടി20 പരമ്പര നഷ്ടമാവുകയും ചെയ്തിരുന്നു.
തുടർന്ന് ബെംഗളൂരുവിലെ ബിസിസി.ഐ സെന്‍റർ ഓഫ് എക്സലൻസിൽ ചികിത്സകള്‍ക്ക് വിധേയനായ ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചെത്തിയെങ്കിലും, മൂന്നാം മത്സരത്തിന് ശേഷം ഹാംസ്ട്രിംഗ് പരിക്ക് കാരണം വീണ്ടും പുറത്താകുകയായിരുന്നു. ഓഗസ്റ്റിൽ നടന്ന തമിഴ്നാട് പ്രീമിയർ ലീഗില്‍ കളിച്ചാണ് താരം അഫ്ഗാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ഒന്നാം ടി20യിൽ നാലോവര്‍ പന്തെറിഞ്ഞ വരുണ്‍ 16 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.
മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേ തനിക്ക് പരിക്കുള്ളതായി വരുൺ സൂചനയൊന്നും നൽകിയിരുന്നില്ല. കായികതാരങ്ങൾക്ക് പരിക്കുകൾ സ്വാഭാവികമാണ്. നമ്മൾ നമ്മുടെ പരമാവധി നൽകുന്നു എന്നതിന്‍റെ തെളിവാണത്. ചിലപ്പോൾ നമ്മൾ പരിധികൾ ലംഘിച്ച് പ്രയത്നിക്കുമ്പോൾ ശരീരം വഴങ്ങാതെ വരും. അത്തരം ഘട്ടങ്ങളിൽ ഒരു പടി പിന്നോട്ട് മാറി കൂടുതൽ കരുത്തോടെ തിരിച്ചുവരികയാണ് വേണ്ടത് എന്നായിരുന്നു പരിക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് വരുൺ മറുപടി നൽകിയത്. അതേസമയം, താരങ്ങൾ പരിക്കിൽ നിന്ന് മുക്തരായി തിരിച്ചെത്തിയ ഉടൻ വീണ്ടും പരിക്കേൽക്കുന്നത് ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസിന്‍റെ മെഡിക്കൽ മാനേജ്‌മെന്‍റിനെതിരെ വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
