സി കെ നായിഡു ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്കെതിരെ കേരളം വിജയത്തിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 63/3 എന്ന നിലയിലാണ് ഗോവ.

തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്കെതിരെ കേരളം പിടിമുറുക്കുന്നു. കേരളം ഉയര്‍ത്തിയ 364 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക്, രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് 279 റണ്‍സിന് അവസാനിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ വരുണ്‍ നായനാരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കേരളത്തിന് മികച്ച ലീഡ് സമ്മാനിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് വിക്കറ്റിന് 37 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് വരുണ്‍ നായനാരും കൈലാസ് ബി. നായരും ചേര്‍ന്ന് മികച്ച അടിത്തറ നല്‍കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 27 റണ്‍സെടുത്ത കൈലാസിനെ അനൂജ് യാദവാണ് പുറത്താക്കിയത്. എന്നാല്‍ ചിഗുരുപതി വെങ്കട എറിഞ്ഞ അടുത്ത ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ അഹ്മദ് ഇമ്രാനും ഷോണ്‍ റോജറും പുറത്തായത് കേരളത്തെ ഒരു ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലാക്കി. ഇരുവര്‍ക്കും റണ്ണൊന്നും നേടാനായില്ല.

തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ അഭിജിത് പ്രവീണും വരുണ്‍ നായനാരും ചേര്‍ന്നുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 109 റണ്‍സെടുത്ത വരുണിനെ യഷ് കസവങ്കര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. തൊട്ടുപിന്നാലെ 75 റണ്‍സെടുത്ത അഭിജിത് പ്രവീണിനെ കസവങ്കര്‍ തന്നെ ക്ലീന്‍ ബൗള്‍ഡാക്കി. അവസാന ഓവറുകളില്‍ ജിഷ്ണുവിന്റെ കൂറ്റനടികളാണ് കേരളത്തിന്റെ സ്‌കോര്‍ 279-ല്‍ എത്തിച്ചത്. 39 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സുമടക്കം ജിഷ്ണു 40 റണ്‍സെടുത്തു. അഞ്ച് വിക്കറ്റെടുത്ത അനൂജ് യാദവാണ് ഗോവ ബൗളിങ് നിരയില്‍ തിളങ്ങിയത്. യഷ് കസവങ്കര്‍ മൂന്നും ചിഗുരുപതി വെങ്കട രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. മൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ ശാര്‍ദ്ദൂല്‍ സന്തോഷ് സേത്തിനെ പവന്‍ രാജ് പുറത്താക്കി. 15 റണ്‍സെടുത്ത വിരാജ് നായിക്കിനെ ജെ.എസ്. അനുരാജും, 22 റണ്‍സെടുത്ത യഷ് കസവങ്കറെ കൈലാസ് ബി. നായരും മടക്കി അയച്ചു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഗോവ 3 വിക്കറ്റിന് 63 റണ്‍സ് എന്ന നിലയിലാണ്. 21 റണ്‍സോടെ ശന്തനു നെവാഗിയും റണ്ണൊന്നുമെടുക്കാതെ സമര്‍ഥുമാണ് ക്രീസില്‍.

YouTube video player