രഞ്ജി ട്രോഫി: സച്ചിന്‍ ബേബിയുടെ സെഞ്ചുറി കരുത്തില്‍ വമ്പൻ സ്കോര്‍ ഉയർത്തി കേരളം,ആസമിന്‍റെ തുടക്കം തകര്‍ച്ചയോടെ
എട്ട് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ആസമിന് ഇനിയും 405 റണ്‍സ് കൂടി വേണം.
ഗുവാഹത്തി:വാാലറ്റക്കാരെ ഒരുവശത്ത് നിര്‍ത്തി സച്ചിന്‍ ബേബി നേടിയ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആസമിനെതിരെ കേരളം ഒന്നാം ഇന്നിംഗ്സില്‍ 419 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 14 റണ്‍സെടുക്കുന്നതിനിടെ ആസമിന്‍റെ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ എറിഞ്ഞിട്ട കേരളം കളിയില്‍ മുന്‍തൂക്കം നേടുകയും ചെയ്തു.
രാഹുല്‍ ഹസാരികയുടെയും സിദ്ധാര്‍ഥ് ശര്‍മയുടെ വിക്കറ്റുകളാണ് ആസമിന് നഷ്ടമായത്. അഞ്ച് റണ്‍സോടെ റിഷവ് ദാസും റണ്ണൊന്നുമെടുക്കാതെ ഗാഥിഗോവോങ്കറുമാാണ് ക്രീസില്‍. ബേസില്‍ തമ്പിയും ജലജ് സക്സേനയുമാണ് കേരളത്തിനായി വിക്കറ്റ് വീഴ്ത്തിയത്. എട്ട് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ആസമിന് ഇനിയും 405 റണ്‍സ് കൂടി വേണം.
നേരത്തെ രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ കേരളത്തിനായി ആദ്യ ദിനം അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മലിന്(83) പുറമെ കൃഷ്ണപ്രസാദ്(80), രോഹന്‍ പ്രേം(50) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും സച്ചിന്‍ ബേബിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും(148 പന്തില്‍ 131) കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.
ടീം സ്കോര്‍ 200 കടന്നതിന് പിന്നാലെ രോഹന്‍ പ്രേമും പിന്നാലെ കൃഷ്ണപ്രസാദും പുറത്താവുകയും പിന്നീടെത്തിയ വിഷ്ണു വിനോദ്(19) പെട്ടെന്ന് മടങ്ങുകയും ചെയ്തതോടെ കേരളം പ്രതിരോധത്തിലായിരുന്നു. റണ്‍സൊന്നുമെടുക്കാതെ അക്ഷയ് ചന്ദ്രനും കൂടി പുറത്തായതോടെ കേരളം ബാറ്റിംഗ് തകര്‍ച്ചയിലായി. ശ്രേയസ് ഗോപാല്‍(18) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വലിയ സ്കോര്‍ നേടിയില്ല, പിന്നാലെ ജലജ് സക്സേന(1) കൂടി വീണതോടെ നല്ല തുടക്കം കേരളം കളഞ്ഞു കുളിച്ചെന്ന് കരുതി.
എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും പൊരുതിയ സച്ചിന്‍ ബേബി വാലറ്റക്കാരായ ബേസില്‍ തമ്പിയെയും(16), എം ഡി നിഥീഷിനെയും(12) കൂട്ടുപിടിച്ച് സെഞ്ചുറിയിലെത്തി കേരളത്തെ 400 കടത്തി. 138 പന്തില്‍ 14 ഫോറും നാലു സിക്സും പറത്തിയ സച്ചിന്‍ 116 റണ്‍സെടുത്തിട്ടുണ്ട്. ആസമിനായി രാഹുല്‍ സിംഗ് മൂന്നും സിദ്ധാര്‍ത്ഥ് ശര്‍മ രണ്ടും വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക