ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍(9), ക്യാപ്റ്റന്‍ രോഹന്‍ കുന്നമ്മല്‍(5), സച്ചിന്‍ ബേബി(1), വിഷ്ണു വിനോദ്(0),അക്ഷയ് ചന്ദ്രന്‍(37) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് തുടക്കത്തിലെ നഷ്ടമായത്.
പറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക പോരാട്ടത്തില്‍ ദുര്‍ബലരായ ബിഹാറിനെതിരെയും കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്. 35 റണ്‍സുമായി ശ്രേയസ് ഗോപാലും ഒരു റണ്ണുമായി വിഷ്ണു രാജും ക്രീസില്‍.
ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍(9), ക്യാപ്റ്റന്‍ രോഹന്‍ കുന്നമ്മല്‍(5), സച്ചിന്‍ ബേബി(1), വിഷ്ണു വിനോദ്(0),അക്ഷയ് ചന്ദ്രന്‍(37) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് തുടക്കത്തിലെ നഷ്ടമായത്. ഒരു ഘട്ടത്തില്‍ 34-4 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന കേരളത്തെ അക്ഷയ് ചന്ദ്രനും ശ്രേയസ് ഗോപാലും ചേര്‍ന്നാണ് കരകയറ്റിയത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സടിച്ചു.
26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വീര്‍പ്രതാപ് സിങാണ് കേരളത്തെ എറിഞ്ഞിട്ടത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നില്‍ക്കുന്ന മത്സരത്തില്‍ രോഹന്‍ കുന്നുമ്മല്‍ ആണ് കേരളത്തെ നയിക്കുന്നത്.
രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നാലു പോയന്‍റ് മാത്രമുള്ള കേരളത്തിന് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ബിഹാറിനെതിരെ വമ്പൻ ജയം അനിവാര്യമാണ്. ആലപ്പുഴയില്‍ നടന്ന ഉത്തര്‍പ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളം രണ്ടാ മത്സരത്തിലും ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില വഴങ്ങിയിരുന്നു. തിരുവനന്തപുരത്ത് നടന്ന മുംബൈക്കെതിരായ മൂന്നാം മത്സരത്തില്‍ മുംബൈക്കെതിരെ കേരളം കനത്ത തോല്‍വി വഴങ്ങി.
