സമനില വഴങ്ങിയെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ കേരളത്തിന് മൂന്ന് പോയന്‍റും മധ്യപ്രദേശിന് ഒരു പോയന്‍റും ലഭിച്ചു. ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് ആറ് പോയന്‍റ് സ്വന്തമാക്കാനാവുമായിരുന്നു

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ വിജയം കൈപ്പിടിയിലെത്തിയിട്ടും കേരളത്തിന് സമനില മാത്രം. 404 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മധ്യപ്രദേശ് അവസാന ദിനം അവസാന മണിക്കൂറില്‍ 126-8ലേക്ക് വീണ് തോല്‍വി മുന്നില്‍ കണ്ടെങ്കിലും എട്ടാമനായി ഇറങ്ങിയ ആര്യന്‍ പാണ്ഡെയുടെയും പത്താമനായി ക്രീസിലെത്തിയ കുമാര്‍ കാര്‍ത്തികേയ സിംഗിന്‍റെയും പോരാട്ടവീര്യത്തിന്‍റെ ബലത്തില്‍ സമനില പിടിച്ചു. 85 പന്തുകള്‍ നേരിട്ട ആര്യൻ പാണ്ഡെ 23 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 54 പന്തുകള്‍ നേരിട്ട കുമാര്‍ കാര്‍ത്തികേയ സിംഗ് 16 റണ്‍സോടെ പുറത്താകതെ നിന്നു.സ്കോര്‍ കേരളം 281, 314-5, മധ്യപ്രദേശ് 181, 167-8.

സമനില വഴങ്ങിയെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ കേരളത്തിന് മൂന്ന് പോയന്‍റും മധ്യപ്രദേശിന് ഒരു പോയന്‍റും ലഭിച്ചു. ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് ആറ് പോയന്‍റ് സ്വന്തമാക്കാനാവുമായിരുന്നു. രണ്ട് ഇന്നിംഗ്സിലും കേരളത്തിനായി മികച്ച പ്രകടനം നടത്തിയ ബാബാ അപരാജിത് ആണ് കളിയിലെ താരം. മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിന് ശേഷം ജനുവരിയില്‍ തിരുവനന്തപുരത്ത് ചണ്ഡീഗഡിനെതിരെ ആണ് കേരളത്തിന്‍റെ അടുത്ത മത്സരം. എട്ട് ടീമുകളുള്ളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 8 പോയന്‍റമായി ഏഴാം സ്ഥാനത്താണ് കേരളം. 21 പോയന്‍റുമായി കര്‍ണാടകയാണ് ഒന്നാമത്. 18 പോയന്‍റുള്ള മധ്യപ്രദേശ് രണ്ടാം സ്ഥാനത്തും 17 പോയന്‍റുള്ള മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമുണ്ട്. 13 പോയന്‍റുള്ള സൗരാഷ്ട്രയാണ് നാലാമത്. 11 പോയന്‍റ് വീതമുള്ള ഗോവയും പഞ്ചാബുമാണ് യഥാക്രമം അഞ്ചും ആറും സ്ഥാനത്ത്.

404 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അവസാന ദിനം ബാറ്റ് വീശിയ മധ്യപ്രദേശിന് ആദ്യ ഓവറില്‍ തന്നെ ഹര്‍ഷ് ഗവാലിയുടെ വിക്കറ്റ് നഷ്ടമായിരുന്നു, ശ്രീഹരി എസ് നായരാണ് ഗവാലിയെ പുറത്താക്കി മധ്യപ്രദേശിനെ സമ്മര്‍ദ്ദത്തിലാക്കിയത്. യാഷ് ദുബെയെയും(19), ഹിമാന്‍ഷു മന്ത്രിയെയും(26) ശ്രീഹരി തന്നെ പുറത്താക്കിയപ്പോള്‍ ക്യാപ്റ്റൻ ശുഭം ശര്‍മ(18) റണ്ണൗട്ടായി. ടോപ് സ്കോററായ സാരാന്‍ഷ് ജെയിനിനെ ഏദന്‍ ആപ്പിള്‍ ടോമും ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ(13) ശ്രീഹരിയും മുഹമ്മദ് അര്‍ഷാദ് ഖാനെ(6) എംഡി നിധീഷും പുറത്താക്കി മധ്യപ്രദേശിനെ 126-8ലേക്ക് തള്ളിയിട്ട് കൂട്ടത്തകര്‍ച്ചയിലാക്കിയെങ്കിലും 26 ഓവര്‍ ബാക്കിയുണ്ടായിട്ടും കേരളത്തിന് അവസാന രണ്ട് വിക്കറ്റുകള്‍ എറിഞ്ഞിടാനായില്ല. സീസണില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ നിലവിലെ റണ്ണറപ്പുകളായ കേരളത്തിനായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക