മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമനായി ശ്രേയസ് അയ്യരുമെത്തുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിനെയാണ് പത്താന്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് ശ്രദ്ധേയം.

ബറോഡ:ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ വഡോദരയില്‍ തുടക്കമാകാനിരിക്കെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. പരിക്കില്‍ നിന്ന് മുക്തരായി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും തിരിച്ചെത്തുമ്പോൾ ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഏരദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി സര്‍പ്രൈസ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍.

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാണ് ഇര്‍ഫാന്‍ പത്താന്‍റെ ടീമിലുള്ളത്. മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമനായി ശ്രേയസ് അയ്യരുമെത്തുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിനെയാണ് പത്താന്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് ശ്രദ്ധേയം.രവീന്ദ്ര ജഡേജയെയും നീതീഷ് കുമാര്‍ റെഡ്ഡിയെയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി പത്താന്‍ സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദറെയും ടീമിലെടുത്തിട്ടുണ്ട്.

പേസ് ബൗളര്‍മാരില്‍ അര്‍ഷ്ദീപ് സിംഗിനും മുഹമ്മദ് സിറാജിനും പത്താന്‍റെ ടീമിലിടം കിട്ടിയപ്പോള്‍ മൂന്നാം പേസറായ ഹര്‍ഷിത് റാണയെയോ സ്പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെയോ ആരെയെങ്കിലും ഒരാളെ കളിപ്പിക്കണമെന്നാണ് പത്താന്‍ പറയുന്നത്. കാര്‍ അപകടത്തിനുശേഷം ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയ റിഷഭ് പന്ത് പിന്നീട് ഒരു ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവസരം നല്‍കാതെ എങ്ങനെയാണ് റിഷഭ് പന്തിന്‍റെ മികവ് അളക്കാനാകുക എന്നും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തുകൊണ്ട് പത്താന്‍ ചോദിച്ചു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി ഇറങ്ങിയ റിഷഭ് പന്ത് അഞ്ച് വര്‍ഷത്തിനുശേഷം ടീമിന് ക്വാര്‍ട്ടര്‍ ബര്‍ത്ത് സമ്മാനിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക