ജയത്തോടെ 13 മത്സരങ്ങളില്‍ 18 പോയിന്‍റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ആര്‍സിബി.

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ 23 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ 8വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 27 പന്തില്‍ 56 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. മാര്‍ക്കസ് സ്റ്റോയ്നിസ് 25 പന്തില്‍ 37 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കൊണോലി 22 പന്തില്‍ 37 റണ്‍സെടുത്തു. 22 പന്തില്‍ 35 റണ്‍സെടുത്ത സൂര്യാൻഷ് ഷെഡ്ഗെ ആണ് പഞ്ചാബിന്‍റെ മറ്റൊരു പ്രധാന സകോറര്‍. 

Add Asianetnews as a Preferred SourcegooglePreferred

ആര്‍സിബിക്കായി റാസിക് സലാം മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റെടുത്തു. ജയത്തോടെ 13 മത്സരങ്ങളില്‍ 18 പോയിന്‍റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ആര്‍സിബി. ആദ്യ ആറ് കളികള്‍ ജയിച്ചശേഷം തുടര്‍ച്ചയായി ആറ് കളികള്‍ തോറ്റ പ‍ഞ്ചാബ് 13 മത്സരങ്ങളില്‍ 13 പോയിന്‍റുമായി നാലാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫിലെത്താനുള്ള സാധ്യത മങ്ങി. ലക്നൗവിനെതിരായ അവസാന മത്സരം ജയിച്ചാലും പഞ്ചാബിന് പരമാവധി 15 പോയിന്‍റ് മാത്രമെ നേടാനാവു. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 20 ഓവറില്‍ 222-4, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 199-8.

Scroll to load tweet…

തുടക്കത്തിലെ അടിതെറ്റി, പഞ്ചില്ലാതെ പഞ്ചാബ്

223 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് തുടക്കത്തിലെ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള പ്രിയാന്‍ഷ് ആര്യയെ പൂജ്യത്തിന് പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ പഞ്ചാബിനെ ഞെട്ടിച്ചു. തന്‍റെ രണ്ടാം ഓവറിൽ പ്രഭ്‌സിമ്രാന്‍ സിംഗിനെ(1) കൂടി മടക്കിയ ഭുവി ഇരട്ട പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ(1) മടക്കിയ റാസിക് സലാം പഞ്ചാബിനെ 19-3ലേക്ക് തള്ളിയിട്ടു. തുടക്കം പാളിയ പഞ്ചാബിന് പിന്നീട് പവര്‍ പ്ലേയില്‍ 49 റണ്‍സ് മാത്രമാണ് നേടാനായത്.

Scroll to load tweet…

കൂപ്പര്‍ കൊണോളിയും സൂര്യാൻഷ് ഷെഡ്ഗെയും പ്രതീക്ഷ നല്‍കിയെങ്കിലും എട്ടാം ഓവറില്‍ കൊണോലിയെ(22 പന്തില്‍ 37) മടക്കിയ റൊമാരിയോ ഷെപ്പേര്‍ഡ് പഞ്ചാബിന്‍റെ പ്രതീക്ഷ തകര്‍ത്തു. തകര്‍പ്പനടികളുമായി സൂര്യാൻഷ് ഷെഡ്ഗെ പോരാട്ടം തുടര്‍ന്നെങ്കിലും പതിനൊന്നാം ഓവറില്‍ സുയാഷ് ശര്‍മ ഷെഡ്ഗെയെ(22 പന്തില്‍ 35) പുറത്താക്കി ആര്‍സിബിയുടെ ജയത്തിലേക്കുള്ള വേഗം കൂട്ടി. സുയാഷ് ശര്‍മയെറിഞ്ഞ പതിമൂന്നാം ഓവറില്‍ മൂന്ന് സിക്സ് അടക്കം 20 റണ്‍സടിച്ച ശശാങ്ക് സിംഗ് തൊട്ടടുത്ത ഓവറില്‍ ക്രുനാല്‍ പാണ്ഡ്യക്കെതിരെ രണ്ട് ബൗണ്ടറി അടക്കം 12 റണ്‍സ് കൂടി നേടി പഞ്ചാബിനായി പോരാട്ടം തുടര്‍ന്നു. 12 മുതല്‍ 16 വരെയുള്ള ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയ്നിസും ശശാങ്ക് സിംഗും ചേര്‍ന്ന് പിന്നീടുള്ള നാലോവറില്‍ 58 റണ്‍സെടുത്ത് പഞ്ചാബിനായി പോരാട്ടം തുടർന്നു. 

Scroll to load tweet…

അവസാന നാലോവറില്‍ 63 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പതിനേഴാം ഓവറില്‍ ഫുള്‍ടോസില്‍ സ്റ്റോയ്നിസിനെ(25 പന്തില്‍ 37) ഹേസല്‍വുഡ് വിക്കറ്റ് മുന്നില്‍ കുടുക്കിയത് പഞ്ചാബിന് തിരിച്ചടിയായി. സ്റ്റോയ്നിസ് മടങ്ങിയിട്ടും പോരാട്ടം തുടര്‍ന്ന ശശാങ്ക് 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. അവസാന രണ്ടോവറില്‍ ജയത്തിലേക്ക് 40 റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. ഹേസല്‍വുഡ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 7 റണ്‍സ് മാത്രമാണ് പ‍ഞ്ചാബിന നേടാനായത്. അവസാന ഓവറില്‍ ശശാങ്ക് സിംഗിനെ(27 പന്തില്‍ 56) റാസിക് സലാം പുറത്താക്കിയതോടെ പ‍ഞ്ചാബിന്‍റെ പോരാട്ടം തീര്‍ന്നു.

Scroll to load tweet…

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വെങ്കടേഷ് അയ്യരുടെയും വിരാട് കോലിയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. 40 പന്തില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വെങ്കടേഷ് അയ്യരാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. വിരാട് കോലി 37 പന്തിൽ 58 റണ്‍സെടുത്തപ്പോള്‍ ദേവ്ദത്ത് പടിക്കൽ 25 പന്തില്‍ 45ഉം ടിം ഡേവിഡ് 12 പന്തില്‍ 28 റണ്‍സുമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക