അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ക്രുനാൽ പാണ്ഡ്യ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി രംഗത്തെത്തി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമിൽ ഇടം നേടാനാവാത്ത താരം 'ഇപ്പോഴും പ്രതീക്ഷയുണ്ട്' എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2021-ലാണ് ക്രുനാൽ അവസാനമായി ഇന്ത്യക്കായി കളിച്ചത്.
മുംബൈ: ഐ പി എല്‍ 2026 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ക്രുനാല്‍ പാണ്ഡ്യ. 9 ഇന്നിങ്സുകളില്‍ നിന്നായി 226 റണ്‍സും 14 വിക്കറ്റുകളും നേടി ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിലും ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ തിളങ്ങിയ താരം ഫൈനലില്‍ പ്ലെയര്‍ ഓഫ് മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പ്രകടനത്തിന്റെയൊക്കെ അടിസ്ഥാനത്തില്‍ തന്നെ താരം ഇന്ത്യന്‍ ടീമില്‍ വീണ്ടും കളിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്രുനാലിന് ടീമിലിടം സാധിച്ചില്ല. പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'ഇപ്പോഴും പ്രതീക്ഷയുണ്ട്.' എന്ന് ക്രുനാല്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. 2021-ലാണ് കൃനാല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇന്ത്യക്കായി മൊത്തം 19 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 124 റണ്‍സും 15 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 13, 15, 17 തീയതികളിലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര നടക്കുന്നത്. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തമാകുന്നതിന്റെ അടിസ്ഥാനത്തില്‍ പേസര്‍ ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ ബുംറയ്ക്ക് ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. യുവതാരങ്ങളും പരിചയസമ്പന്നരായ കളിക്കാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ നിര. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ തിലക് വര്‍മ്മയാണ് ഉപനായകന്‍.
ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി*, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍*, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ*, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ*.

