ശനിയാഴ്ച റായ്‌പൂരിൽ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ജീവൻമരണ പോരാട്ടത്തിൽ 46 പന്തിൽ 73 റൺസ് അടിച്ചുകൂട്ടിയ ക്രുനാൽ പാണ്ഡ്യ, ആ വിജയത്തിന് നൽകേണ്ടി വന്ന വിലയായിരുന്നു ആ മുറിപ്പാട്.
റായ്‌പൂർ: ആ ചിത്രം കണ്ടാൽ അറിയാം ആ പോരാട്ടം എത്രത്തോളം കഠിനമായിരുന്നു എന്ന്. വയറിൽ കടും ചുവപ്പ് നിറത്തിൽ തടിച്ചുകൂടിയ ഒരു വലിയ പാട്. ശനിയാഴ്ച റായ്‌പൂരിൽ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ജീവൻമരണ പോരാട്ടത്തിൽ 46 പന്തിൽ 73 റൺസ് അടിച്ചുകൂട്ടിയ ക്രുനാൽ പാണ്ഡ്യ, ആ വിജയത്തിന് നൽകേണ്ടി വന്ന വിലയായിരുന്നു ആ മുറിപ്പാട്.

മത്സരശേഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് ക്രുനാൽ ഈ ചിത്രം പങ്കുവെച്ചത്. ചില മുറിപ്പാടുകൾ ആ പോരാട്ടം അർഹിച്ചതായിരുന്നു എന്നതിന്‍റെ തെളിവാണ്. എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. 167 റൺസ് പിന്തുടർന്ന ആർസിബിക്ക് തുടക്കം തന്നെ പാളിയിരുന്നു. വിരാട് കോലി പൂജ്യത്തിന് പുറത്തായതോടെ ആറാം ഓവറിൽ 39-3 എന്ന നിലയിൽ ടീം തകർന്നു. ആ പിച്ചിൽ ബാറ്റിംഗ് ദുഷ്കരമായിരുന്നു. പന്ത് അപ്രതീക്ഷിതമായി ഉയരുകയും തങ്ങിനിൽക്കുകയും ചെയ്യുന്ന റായ്‌പൂരിലെ പിച്ചിൽ അഞ്ചാം നമ്പറിലിറങ്ങിയ ക്രുനാൽ പാണ്ഡ്യ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
ഇന്നിംഗ്‌സിന്‍റെ പകുതി പിന്നിട്ടപ്പോൾ തന്നെ ക്രുനാലിന് പേശിവലിവ് കാരണം ഓടാന്‍ ബുദ്ധിമുട്ടിയിരുന്നു. പേശിവലിവ് കാരണം ബാറ്റിംഗിനിടെ ക്രുനാല്‍ പലതവണ ഗ്രൗണ്ടിൽ വീണിരുന്നു. പരിക്ക് വലച്ചിട്ടും ക്രുനാൽ ക്രീസിൽ ഉറച്ചുനിന്നു. 18-ാം ഓവറിൽ അള്ളാ ഗസൻഫറിനെതിരെ കഠിനമായ വേദന സഹിച്ചുകൊണ്ട് ക്രുനാൽ പറത്തിയ രണ്ട് സിക്സറുകൾ ആര്‍സിബി ജയത്തില്‍ നിർണായകമായി. ഓരോ സിക്സറിന് ശേഷവും വേദന കൊണ്ട് നിലത്തു വീണിട്ടും ക്രുനാല്‍ ക്രീസില്‍ തുടർന്നു.
ക്രുനാൽ പുറത്താകുമ്പോഴേക്കും ആർസിബി വിജയത്തിനടുത്തെത്തിയിരുന്നു. അവസാന ഓവറിലെ നാടകീയമായ നിമിഷങ്ങൾക്കൊടുവിൽ രണ്ട് വിക്കറ്റിനാണ് ആർസിബി മുംബൈയെ പരാജയപ്പെടുത്തിയത്. അവസാന പന്തിൽ വിജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്ന ഘട്ടത്തിൽ റാസിഖ് സലാം അടിച്ച ഷോട്ട് തടുക്കുന്നതില്‍ രാജ് ബാവ പരാജയപ്പെട്ടതോടെയാണ് ആര്‍സിബി ജയം ഉറപ്പിച്ചത്.
ഞാൻ പരാജയപ്പെടാൻ ആഗ്രഹിക്കാത്ത ഒരാളാണ്, എന്നാൽ പരാജയങ്ങളെ മാന്യമായി സ്വീകരിക്കാൻ എനിക്കറിയാം. ക്രിക്കറ്റിൽ നല്ല ദിവസങ്ങളേക്കാൾ കൂടുതൽ മോശം ദിവസങ്ങളുണ്ടാകും. അത് നിങ്ങളെ വിനയമുള്ളവരാക്കും. എന്‍റെ വിജയങ്ങളിൽ അച്ഛൻ ഇന്ന് സ്വർഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാകും-മത്സരശേഷം ക്രുനാൽ പറഞ്ഞു. മുബൈക്കെതിരായ ജയത്തോടെ ഐപിഎൽ പോയിന്‍റ് ടേബിളിൽ ആർസിബി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
