ധോണിക്ക് പിറന്നാളാശംസയുമായി ഐസിസി, തിരുത്തുമായി സംഗ
ഐസിസിയുടെ ആശംസ ആരാധകർ ഏറ്റെടുത്തു. ഐസിസിയുടെ പിറന്നാൾ ആശംസ ട്വീറ്റ് 5500 ഓളം പേരാണ് ഇതുവരെ റീ ട്വീറ്റ് ചെയ്തത്.
ദുബായ് ഇന്ത്യൻ ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂളായിരുന്ന എം എസ് ധോണിയുടെ നാൽപതാം പിറന്നാളാണിന്ന്. ക്രിക്കറ്റ് ലോകം മാത്രമല്ല, സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം ധോണിക്ക് ആശംസ നേർന്നപ്പോൾ ഐസിസിയും മോശമാക്കിയില്ല.
ധോണിയുടെ മിന്നൽ സ്റ്റംപിഗുകളുടെ വീഡിയോ പങ്കുവെച്ച് ഐസിസി കുറിച്ചത് കിഴക്കിലെ ഏറ്റവും വേഗതയേറിയ കരങ്ങൾ എന്നായിരുന്നു. മിന്നൽ വേഗത്തിൽ സ്റ്റംപ് ചെയ്യാനുള്ള ധോണിയുടെ കഴിവിനെ പ്രകീർത്തിച്ചതിനൊപ്പം ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച കീപ്പർമാരിലൊരാളെന്നും ഐസിസി ട്വിറ്ററിൽ കുറിച്ചു.
ഐസിസിയുടെ ആശംസ ആരാധകർ ഏറ്റെടുത്തു. ഐസിസിയുടെ പിറന്നാൾ ആശംസ ട്വീറ്റ് 5500 ഓളം പേരാണ് ഇതുവരെ റീ ട്വീറ്റ് ചെയ്തത്. എന്നാൽ കിഴക്കിലെ ഏറ്റവും വേഗതയേറിയ കരങ്ങൾ എന്ന ഐസിസിയുടെ വിശേഷണത്തിൽ ചെറിയൊരു തിരുത്തുമായി രംഗത്തുവന്നിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും ധോണിയുടെ സമകാലീനുമായിരുന്ന കുമാർ സംഗക്കാര.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗതയേറിയ കരങ്ങളായിരുന്നു ധോണിയുടേത് എന്നും അത് കിഴക്കിൽ മാത്രമല്ലെന്നും സംഗക്കാര വ്യക്തമാക്കി. സംഗയുടെ കമന്റ് ആരാധകർ ഏറ്റെടുക്കുയും ചെയ്തു. രകാജ്യാന്തര ക്രിക്കറ്റിൽ 195 സ്റ്റംപിംഗുകളാണ് ധോണിയുടെ പേരിലുള്ളത്. ഐപിഎല്ലിൽ 217 സ്റ്റംപിഗുകളും ധോണി നടത്തിയിട്ടുണ്ട്.