കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായ ലബുഷാനെ പുതുവര്‍ഷത്തിലും ഫോം തുടരുകയാണ്മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 63 റണ്‍സുമായി ലബുഷാനെയ്ക്ക് മികച്ച പിന്തുണ നല്‍കി

സിഡ്‌നി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയയുടെ ആതിപത്യം. ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ പുത്തന്‍ വിസ്മയം മാര്‍നസ് ലബുഷാനെ സെഞ്ചുറിയുടെ മികവില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. 3 വിക്കറ്റ് നഷ്ടത്തില്‍ കംഗാരുക്കള്‍ 283 റണ്‍സ് നേടിയിട്ടുണ്ട്. 130 റണ്‍സുമായി ലബുഷാനെയും 22 റണ്‍സുമായി മാത്യു വെയിഡും ക്രീസിലുള്ളത് നാളെ കളി തുടരുമ്പോള്‍ ഓസീസിന് ആത്മവിശ്വാസമേകും.

നേരത്തെ തന്നെ ടെസ്റ്റ് പരമ്പര അടിയറവ് വച്ചുകഴിഞ്ഞ കിവീസിനെ മൂന്നാം ടെസ്റ്റിലും കരയിക്കുന്നത് ലബുഷാനെ തന്നെയാണ്. ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടിയ ലബുഷാനെ പുതുവര്‍ഷത്തിലെ ആദ്യ സെഞ്ചുറിയാണ് പോക്കറ്റിലാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായ ലബുഷാനെ പുതുവര്‍ഷത്തിലും ഫോം തുടരുകയാണ്. കരിയറിലെ നാലാം സെഞ്ചുറിയാണ് ലബുഷാനെ സ്വന്തമാക്കിയത്.

മികച്ച ഫോമില്‍ തുടരുന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 63 റണ്‍സുമായി ലബുഷാനെ മികച്ച പിന്തുണ നല്‍കി. വാര്‍ണര്‍ 45 ഉം ബേണ്‍സ് 18 റണ്‍സ് നേടി പുറത്തായി. ഗ്രാന്‍ഡ്ഹോമാണ് സ്മിത്തിനെയും ബേണ്‍സിനെയും പുറത്താക്കിയത്. വാഗ്നറാണ് വാര്‍ണറെ കൂടാരത്തിലെത്തിച്ചത്. പരിക്കേറ്റ നായകന്‍ കെയിന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് ആശ്വാസ ജയം തേടി ഇറങ്ങിയത്.