ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക നായകൻ റിഷഭ് പന്തുമായി ചൂടേറിയ ചര്‍ച്ച നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ലണ്ടൻ: ഐപിഎൽ ടീം ഉടമകൾക്കെതിരെ രൂക്ഷവിമർശനവുമായി ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. ലക്നൗ സൂപ്പർ ജയന്‍റ്സ് ഉടമ സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ റിഷഭ് പന്തും തമ്മിലുള്ള ചർച്ചയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ഫുട്ബോൾ ലീഗ് ഉടമകൾ കളിക്കാരെ ബഹുമാനത്തോടെയും പ്രൊഫഷണലിസത്തോടെയും കാണുമ്പോൾ ഐപിഎൽ ഉടമകൾ വെറും ഹൈപ്പിന് പിന്നാലെയാണെന്ന് ലളിത് മോദി വിമര്‍ശിച്ചു.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക നായകൻ റിഷഭ് പന്തുമായി ചൂടേറിയ ചര്‍ച്ച നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. 2024-ൽ അന്നത്തെ നായകൻ കെ.എൽ രാഹുലിനോടും സമാനമായ രീതിയിൽ ഗോയങ്ക മൈതാനത്ത് വെച്ച് തർക്കിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളെയും മുൻനിർത്തിയാണ് ലളിത് മോദി തന്‍റെ എക്സ് ഹാൻഡിലിലൂടെ വിമർശനം ഉന്നയിച്ചത്.
ഫുട്ബോൾ ലീഗ് ഉടമകൾ താരങ്ങളെ ബഹുമാനിക്കുമ്പോൾ, ഐപിഎൽ ഉടമകൾ തോൽവിക്ക് ശേഷം ബൗണ്ടറി ലൈനിൽ വെച്ച് പരസ്യമായി ക്യാപ്റ്റന്മാരെ ശാസിക്കുന്ന തിരക്കിലാണ്. ടീം ഉടമകളില്‍ നിന്ന് പ്രൊഫഷണൽ പെരുമാറ്റമാണ് വേണ്ടത്. നാടകങ്ങൾ കുറച്ച് ബ്രാൻഡ് നിർമ്മാണത്തിൽ ശ്രദ്ധിക്കണമെന്നും ലളിത് മോദി പറഞ്ഞു. ഐപിഎല്ലിന് ഇപ്പോൾ തന്നെ പണവും ഗ്ലാമറും ആരാധകരുമുണ്ട്. ഫുട്ബോൾ ലീഗുകളിലെ അച്ചടക്കവും ക്ഷമയും ഉടമകൾ കാണിച്ചാൽ ഫ്രാഞ്ചൈസികളുടെ മൂല്യം ഇനിയും വർദ്ധിക്കുകയെയുള്ളൂവെന്നും ലളിത് മോദി കുറിച്ചു.
വീഡിയോ വിവാദമായതിന് പിന്നാലെ റിഷഭ് പന്തിന് പിന്തുണയുമായി സഞ്ജീവ് ഗോയങ്ക രംഗത്തെത്തി. ഇതൊരു നീണ്ട സീസണാണ്, അതുകൊണ്ട് തന്നെ ഇത്തരം വൈകാരിക നിമിഷങ്ങൾ സ്വാഭാവികമാണ്. എനിക്ക് ക്യാപ്റ്റനിലും ടീമിലും പൂർണ്ണ വിശ്വാസമുണ്ട്. ഞങ്ങൾ ശക്തമായി തിരിച്ചുവരുമെന്നായിരുന്നു സഞ്ജീവ് ഗോയങ്കയുടെ എക്സ് പോസ്റ്റ്.
