മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍(39 പന്തില്‍ 54) പൊരുതിയെങ്കിലും മുരളി വിജയ്(25), മുഹമ്മദ് കൈഫ്(22), ഇര്‍ഫാന്‍ പത്താന്‍(19) എന്നിവര്‍ മാത്രമെ പൊരുതിയുള്ളു. മൂന്ന് വിക്കറ്റെടുത്ത സൊഹൈല്‍ തന്‍വീറാണ് ഇന്ത്യ മഹാരാജാസിനെ എറിഞ്ഞിട്ടത്.
ദോഹ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഏഷ്യാ ലയണ്‍സും ഇന്ത്യ മഹാരാജാസും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഏഷ്യാ ലയണ്‍സ് ഒമ്പത് റൻസിന്‍റെ ആവേശ ജയം സ്വന്തമാക്കിയപ്പോള്‍ താരമായത് മുന്‍ പാക് നായകന്‍ മിസ്ബ ഉള്‍ ഹഖായിരുന്നു. 50 പന്തില്‍ 73 റണ്‍സെടുത്ത മിസ്ബയാണ് ഏഷ്യാ ലയണ്‍സിനെ 20 ഓവറില്‍ 165 റണ്‍സിലെത്തിച്ചത്. 40 റണ്‍സെടുത്ത ഉപുല്‍ തരംഗയും 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും മാത്രമാണ് പിന്നീട് ഏഷ്യാ ലയണ്‍സില്‍ രണ്ടക്കം കടന്നത്.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍(39 പന്തില്‍ 54) പൊരുതിയെങ്കിലും മുരളി വിജയ്(25), മുഹമ്മദ് കൈഫ്(22), ഇര്‍ഫാന്‍ പത്താന്‍(19) എന്നിവര്‍ മാത്രമെ പൊരുതിയുള്ളു. മൂന്ന് വിക്കറ്റെടുത്ത സൊഹൈല്‍ തന്‍വീറാണ് ഇന്ത്യ മഹാരാജാസിനെ എറിഞ്ഞിട്ടത്. മത്സരത്തില്‍ പന്ത്രണ്ടാം ഓവറില്‍ അബ്ദുള്‍ റസാഖ് എറിഞ്ഞ പന്ത് പുറകിലേക്ക് സ്കൂപ്പ് ചെയ്യാന്‍ ഗംഭീര്‍ ശ്രമിച്ചു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ബൗണ്‍സ് ചെയ്ത പന്ത് ഗംഭീറിന്‍റെ ഹെല്‍മെറ്റിലാണ് കൊണ്ടത്. അത് വകവെക്കാതെ ഗംഭീര്‍ ലെഗ് ബൈ ഓടിയെടുക്കുകയും ചെയ്തു.
എന്നാല്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെത്തിയ ഗംഭീറിന് അരികിലേക്ക് ഓടിയെത്തി പന്ത് തലയില്‍ കൊണ്ടതുകൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ആദ്യം ചോദിച്ചത് ലയണ്‍സ് ഷാഹിദ് അഫ്രീദിയായിരുന്നു. ഗംഭീര്‍ ഇല്ലെന്ന് മറുപടി നല്‍കുകയും ചെയ്തു. കളിക്കളത്തിലും സമൂഹമാധ്യമങ്ങള്‍ വഴിയും ഇരുവരും നിരവധി തവണ പരസ്പരം പോരടിച്ചിട്ടുണ്ടെങ്കിലും ഇന്നലെ ഗംഭീറിനെ ആശ്വസിപ്പിക്കാന്‍ അഫ്രീദി ഓടിയെത്തിയത് ആരാധകരുടെ ഹൃദയം തൊടുകയും ചെയ്തു. ലെജന്‍ഡ്സ് ലീഗ് ടി20 ടൂര്‍ണമെന്‍റില്‍ ഇന്ന് വേള്‍ഡ് ജയന്‍റ്സിനെതിരെ ആണ് ഇന്ത്യ മഹാരാജാസിന്‍റെ അടുത്ത മത്സരം.
