Asianet News MalayalamAsianet News Malayalam

മാര്‍ക്ക് വുഡിന് അഞ്ച് വിക്കറ്റ്! വാര്‍ണറിന്റേയും സംഘത്തിന്റേയും തുടക്കം തോല്‍വിയോടെ; ലഖ്നൗവിന് ജയം

മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ വിക്കറ്റിന് നഷ്ടമില്ലാതെ 41 റണ്‍സെടുത്തിരുന്നു. എന്നാല്‍ മാര്‍ക്ക് വുഡിന്റെ രണ്ട് പന്തുകള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ പൃഥ്വി ഷായെ ബൗള്‍ഡാക്കിയ വുഡ് തൊട്ടടുത്ത പന്തില്‍ അപകടകാരിയായ മിച്ചല്‍ മാര്‍ഷിനെ (0) ബൗള്‍ഡാക്കി.

lucknow super giants beat delhi capitals by 50 runs in ipl saa
Author
First Published Apr 1, 2023, 11:25 PM IST

ലഖ്‌നൗ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന് 50 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. 38 പന്തില്‍ 73 റണ്‍സ് നേടിയ കെയ്ല്‍ മയേഴ്‌സാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയുടെ പോരാട്ടം ഒമ്പതിന് 143 എന്ന നിലയില്‍ അവസാനിച്ചു. 48 പന്തില്‍ 56 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മാര്‍ക്ക് വുഡാണ് ഡല്‍ഹിയെ തകര്‍ത്തത്. 

മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ വിക്കറ്റിന് നഷ്ടമില്ലാതെ 41 റണ്‍സെടുത്തിരുന്നു. എന്നാല്‍ മാര്‍ക്ക് വുഡിന്റെ രണ്ട് പന്തുകള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ പൃഥ്വി ഷായെ ബൗള്‍ഡാക്കിയ വുഡ് തൊട്ടടുത്ത പന്തില്‍ അപകടകാരിയായ മിച്ചല്‍ മാര്‍ഷിനെ (0) ബൗള്‍ഡാക്കി. സര്‍ഫറാസ് ഖാന്റെ (4) വിധിയെഴുതിയതും വുഡ് തന്നെ. ഫൈന്‍ ലെഗ്ഗില്‍ കൃഷ്ണപ്പ ഗൗതമിന്റെ കൈകളിലേക്ക് അയക്കുകയായിരുന്നു വുഡ്. തുടര്‍ന്നെത്തിയത് റിലീ റൂസ്സോ (20 പന്തില്‍ 30). വാര്‍ണര്‍- റൂസ്സോ സഖ്യം ക്രീസില്‍ നിന്നപ്പോള്‍ ടീമിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ റൂസ്സോയെ പുറത്താക്കി രവി ബിഷ്‌ണോയ് ആ പ്രതീക്ഷയും കെടുത്തി. റോവന്‍മാന്‍ പവല്‍ (1), അമന്‍ ഹക്കീം ഖാന്‍ (4) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞതുമില്ല. വുഡിന് പുറമെ ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ലഖൗവിന് പതിഞ്ഞ തുടക്കമായിരുന്നു. നാലാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8) മടങ്ങി.  സക്കറിയുടെ പന്ത് ലെഗ് സൈഡിലേക്ക് ഫ്‌ളിക്ക് ചെയ്യാനുളള ശ്രമത്തില്‍ ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച്. ഐപിഎല്ലില്‍ ഇത് നാലാം തവണയാണ് രാഹുല്‍, സക്കറിയക്ക് മുന്നില്‍ കീഴടങ്ങുന്നത്. തുടര്‍ന്നെത്തിയ ദീപക് ഹൂഡ (14) നിരാശപ്പെടുത്തി. എന്നാല്‍ മയേഴ്‌സ് ഒരറ്റത്ത് അറ്റാക്ക് ചെയ്തുകളിച്ചു. 38 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം 73 റണ്‍സെടുത്തത്. മയേഴ്‌സിനെ അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കി. അഞ്ചാമതായി മാര്‍കസ് സറ്റോയിനിസ് (12) നിരാശപ്പെടുത്തി. എന്നാല്‍ പുരാന്റെ ഇന്നിംഗ്‌സും അയൂഷ് ബദോനിയുടെ (ഏഴ് പന്തില്‍ 18) അവസാന ഓവര്‍ വെടിക്കെട്ടും ലഖ്‌നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ക്രുനാലിനൊപ്പം (15) കൃഷ്ണപ്പ ഗൗതം (6) പുറത്താവാതെ നിന്നു. 

ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കെയ്ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാര്‍കസ് സ്‌റ്റോയിനിസ്, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, ജയ്‌ദേവ് ഉനദ്ഖട്, ആവേഷ് ഖാന്‍, മാര്‍ക്ക് വുഡ്. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, റിലീ റൂസ്സോ, മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍ (വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

അടിമേടിച്ച് ടിം സൗത്തി! വീണ്ടുമൊരു മോശം പ്രകടനം; ഐപിഎല്‍ കരിയറില്‍ ആദ്യമായിട്ടല്ല
 

Follow Us:
Download App:
  • android
  • ios