രാജ്‌കോട്ടില്‍ ബാറ്റിംഗ് തുടരുന്ന മധ്യപ്രദേശ് നാലിന് 388 എന്ന ശക്തമായ നിലയിലാണ്. യഷ് ദുബെ (190) പുറത്താവാതെ നില്‍ക്കുന്നു. അദ്ദേഹത്തിന് കൂട്ടായി അക്ഷത് രഘുവന്‍ഷി ക്രീസിലുണ്ട്. 142 റണ്‍സെടുത്ത രജത് പടിദാറും മധ്യപ്രദേശിന് കൂറ്റന്‍ സ്‌കോര്‍ നല്‍കുന്നതില്‍ പങ്കാളിയായി.

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ നോക്കൗട്ട് മോഹങ്ങള്‍ക്ക് മേല്‍ മധ്യപ്രദേശിന്റെ കടുത്ത പ്രതിരോധം. രാജ്‌കോട്ടില്‍ ബാറ്റിംഗ് തുടരുന്ന മധ്യപ്രദേശ് നാലിന് 388 എന്ന ശക്തമായ നിലയിലാണ്. ഇരട്ട സെഞ്ചുറി നേടിയ യഷ് ദുബെ (206) പുറത്താവാതെ നില്‍ക്കുന്നു. അദ്ദേഹത്തിന് കൂട്ടായി അക്ഷത് രഘുവന്‍ഷി ക്രീസിലുണ്ട്. 142 റണ്‍സെടുത്ത രജത് പടിദാറും മധ്യപ്രദേശിന് കൂറ്റന്‍ സ്‌കോര്‍ നല്‍കുന്നതില്‍ പങ്കാളിയായി. 

രണ്ടിന് 218 എന്ന നിലയിലാണ് മധ്യപ്രദേശ് രണ്ടാംദിനം ബാറ്റിംഗിനെത്തിയത്. നേരത്തെ അവര്‍ക്ക് ഹിമാന്‍ഷു മന്ത്രി (23), ശുഭം ശര്‍മ (11) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടിന് 88 എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ദുബെ- പടിദാര്‍ സഖ്യം മനോഹരമായി അവരെ മുന്നോട്ട് നയിച്ചു. ഇരുവരും 277 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

23 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു രജതിന്റെ ഇന്നിംഗ്‌സ്. താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജലജ് സക്‌സേനയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. കേരള സ്പിന്നറുടെ രണ്ടാം വിക്കറ്റായിരുന്നു ഇത്. ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ആദ്യത്യ ശ്രീവാസ്തവയെ (9) എന്‍ പി ബേസില്‍ മടക്കിയെ്ങ്കിലും വലിയ സ്വീധീനം ചെലുത്താന്‍ കേരള ബൗളര്‍മാര്‍ക്ക് ആയില്ല. 485 പന്തുകള്‍ നേരിട്ടാണ് ദുബെ ഇത്രയം റണ്‍സെടുത്തത്. ഇതില്‍ 26 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടും.

ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടുന്നതില്‍ നിന്ന് കേരളത്തെ തടയുകയായിരിക്കും മധ്യപ്രദേശിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ കഴിയുന്നത്രയും സമയം ബാറ്റ് ചെയ്യുകയായിരിക്കും ദുബെയുടെ ലക്ഷ്യം. ആദ്യ ഇന്നിംഗ്‌സ് നേടുന്നവര്‍ക്ക് പോയിന്റ് ലഭിക്കുകയും ടീം അടുത്ത റൗണ്ടിലേക്ക് കടക്കുകയും ചെയ്യും. 

ടോസ് നേടിയ മധ്യപ്രദേശ് ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ ഇരുവര്‍ക്കും 13 പോയിന്റ് വീതമാണുള്ളത്. ആദ്യ ഇന്നിംഗ്സില്‍ ലീഡെടുക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ജയിക്കുന്നവര്‍ക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഗുജാറാത്തിനേയും മേഘാലയയേയും തോല്‍പ്പിച്ചിരുന്നു.

ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങുന്നത്. 17കാരന്‍ ഏദന്‍ ആപ്പിള്‍ ടോമിന് പകരം എന്‍ പി ബേസില്‍ ടീമിലെത്തി. ഗുജറാത്തിനെതിരെ രണ്ട് ഇന്നിംഗ്സിലുമായി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. മാത്രമല്ല, രണ്ടാം ഇന്നിംഗ്സില്‍ ഏഴ് ഓവര്‍ മാത്രമാണ് താരം എറിഞ്ഞിരുന്നത്. 

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, പി രാഹുല്‍, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, എന്‍ പി ബേസില്‍, എം ഡി നിതീഷ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്.

മധ്യപ്രേദശ്: ഹിമാന്‍ഷു മന്ത്രി, യഷ് ദുബെ, ശുഭം ശര്‍മ, രജത് പടിദാര്‍, ആദിത്യ ശ്രീവാസ്തവ, അക്ഷത് രഘുവന്‍ഷി, മിഹിര്‍ ഹിര്‍വാണി, കുമാര്‍ കാര്‍ത്തികേയ സിംഗ്, ഈശ്വര്‍ ചന്ദ്ര പാണ്ഡെ, അനുഭവ് അഗര്‍വാള്‍, കുല്‍ദീപ് സെന്‍.