പതിരാന പരിക്കില്‍ നിന്ന് മുക്തനായെന്നും ഐപിഎല്ലിൽ കളിക്കാനുള്ള എൻ.ഒ.സി നൽകിയെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ബന്ദുല ദിസാനായകെ അറിയിച്ചു.

കൊൽക്കത്ത: പേസര്‍മാരുടെ പരിക്കിൽ ആശങ്കയിലായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസവാർത്ത. ലോകകപ്പിനിടെ പരിക്കേറ്റ ശ്രീലങ്കൻ പേസർ മതീഷ പതിരാനക്ക് ഐപിഎല്ലില്‍ കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി. ടി20 ലോകകപ്പിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് പതിരാനയ്ക്ക് തുടയില്‍ പരിക്കേറ്റത്. നാല് ഓവർ എറിഞ്ഞ ശേഷം താരം മുടന്തിയാണ് മൈതാനം വിട്ടത്. തുടർന്ന് ലോകകപ്പിലെ ബാക്കി മത്സരങ്ങൾ പതിരാനയ്ക്ക് നഷ്ടമായിരുന്നു.

പതിരാന പരിക്കില്‍ നിന്ന് മുക്തനായെന്നും ഐപിഎല്ലിൽ കളിക്കാനുള്ള എൻ.ഒ.സി നൽകിയെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ബന്ദുല ദിസാനായകെ അറിയിച്ചു. ഐപിഎല്‍ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് പതിരാനയെ കൊൽക്കത്ത സ്വന്തമാക്കിയത്. ടീമിലെ മറ്റൊരു പ്രധാന ബൗളറായ ഹർഷിത് റാണക്ക് പരിക്കിനെത്തുടർന്ന് സീസൺ മുഴുവൻ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. താരലേലത്തില്‍ ടീമിലെടുത്ത ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുർ റഹ്മാനെയാകട്ടെ ബിസിസിഐ നിർദ്ദേശത്തെത്തുടർന്ന് ടീമിൽ നിന്ന് റിലീസ് ചെയ്യേണ്ടി വന്നതോടെ വിദേശ പേസറുടെ അഭാവം കൊല്‍ക്കത്തയെ പ്രതിസന്ധിയിലാക്കിയിരുന്നു.

പതിരാന സീസണിന്‍റെ ഏതെങ്കിലും ഘട്ടത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കെകെആർ പകരക്കാരനെ പ്രഖ്യാപിച്ചിരുന്നില്ല. സിംബാബ്‌വെ താരം ബ്ലെസിംഗ് മുസറബാനിയാണ് പതിരാനക്ക് പുറമെ ടീമിലുള്ള മറ്റൊരു വിദേശേ പേസർ. ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കുന്ന ഏക സിംബാബ്‌വെ താരം കൂടിയാണ് മുസറബാനി.

22-കാരനായ പതിരാന ഐപിഎല്ലില്‍ 32 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2023-ൽ ചെന്നൈയ്‌ക്കൊപ്പം ഐപിഎൽ കിരീടം നേടിയ പതിരാനയുടെ അഭാവം കൊല്‍ക്കത്തക്ക് വലിയ വെല്ലുവിളിയാകും. മാർച്ച് 25-ന് കൊൽക്കത്ത ടീം മുംബൈയിലേക്ക് തിരിക്കും. മാർച്ച് 29-ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് കെകെആറിന്‍റെ ആദ്യ മത്സരം. ഏപ്രിൽ 2-ന് ഈഡൻ ഗാർഡൻസിൽ വെച്ച് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ ഹോം മാച്ച്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക