56 പന്തില്‍ 111 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ലക്നൗവിന്‍റെ ടോപ് സ്കോറര്‍. നിക്കോളാസ് പുരാന്‍ 23 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ റിഷഭ് പന്ത് 10 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു.

ലക്നൗ: ഐപിഎല്ലില്‍ മഴ പലവട്ടം വില്ലനായ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 19 ഓവറില്‍ 213 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലക്നൗ മിച്ചല്‍ മാര്‍ഷിന്‍റെ സെഞ്ചുറി കരുത്തില്‍ 19 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. മഴ നിയമപ്രകാരം ആര്‍സിബിയുടെ ലക്ഷ്യം 213 റണ്‍സായി പുന‍ർനിര്‍ണയിക്കുകയായിരുന്നു. 56 പന്തില്‍ 111 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ലക്നൗവിന്‍റെ ടോപ് സ്കോറര്‍. നിക്കോളാസ് പുരാന്‍ 23 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ റിഷഭ് പന്ത് 10 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ലക്നൗവിന് മിച്ചല്‍ മാര്‍ഷും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.2 ഓവറില്‍ 95 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 24 പന്തില്‍ 17 റണ്‍സെടുത്ത അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ കാഴ്ചക്കാരനാക്കി മിച്ചല്‍ മാര്‍ഷാണ് ലക്നൗവിന്‍റെ സ്കോറിംഗ് ചുമതല ഏറ്റെടുത്തത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സടിച്ച ലക്നൗവിനായി മാര്‍ഷ് 20 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. 49 പന്തില്‍ സെഞ്ചുറിയിലെത്തിയ മാര്‍ഷ് മടങ്ങിയശേഷം പുരാനും റിഷഭ് പന്തും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ലക്നൗവിന് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി.

View post on Instagram

മഴ പലവട്ടം വില്ലനായതോടെ മത്സരം നിരവധി തവണ നിര്‍ത്തിവെക്കേണ്ടിവന്നു. ഇതോടെയാണ് മത്സരം 19 ഓവറാക്കി വെട്ടിച്ചുരുക്കിയത്. ലക്നൗവിനായി വേഗതയേറിയ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ മിച്ചല്‍ മാര്‍ഷ് 9 വീതം ഫോറും സിക്സുകളും പറത്തിയാണ് 111 റണ്‍സെടുത്തത്.ആര്‍സിബിക്കായി ഹേസല്‍വുഡും ക്രുനാല്‍ പാണ്ഡ്യയും റാസിക് സലാമും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.