വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങി കിടിലന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിനുണ്ട്

ദില്ലി: ലോക ക്രിക്കറ്റിലെ വന്‍ തോക്കുകളാണ് ടീം ഇന്ത്യ എന്നത് സംശയരഹിതമായ കാര്യമാണ്. 2013ന് ശേഷം ഐസിസി ട്രോഫി നേടാന്‍ കഴിയാത്തത് അപവാദമാണെങ്കിലും ഇന്ത്യന്‍ ടീമിനെ വിലകുറച്ച് കാണാന്‍ ഒരു എതിരാളിയും ആഗ്രഹിക്കില്ല. അത്രത്തോളം കരുത്തുണ്ട് ഇന്ത്യന്‍ ടീമിന്. എം എസ് ധോണിയില്‍ നിന്ന് വിരാട് കോലി വഴി ഇപ്പോള്‍ രോഹിത് ശര്‍മ്മയുടെ കൈകളില്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ ടീം ഒരു പതിറ്റാണ്ടിന്‍റെ ഐസിസി ട്രോഫി കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് സ്വന്തം മണ്ണില്‍ ഇക്കുറി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇറങ്ങുക. 

വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങി കിടിലന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിനുണ്ട്. ഓസ്ട്രേലിയക്കായി ലോകകപ്പ് കളിക്കാന്‍ ഒരു ഇന്ത്യന്‍ താരത്തെ സ്വന്തമാക്കാന്‍ അവസരം കിട്ടിയാല്‍ ഇവരില്‍ ആരുടെ പേര് പറയും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് ബാറ്റിംഗ് ഇതിഹാസം മാത്യൂ ഹെയ്‌ഡന്‍. 'ലോകകപ്പില്‍ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കാന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയാണ്' എന്നാണ് ഹെയ്‌ഡന്‍റെ വാക്കുകള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍ പേര് തിലക് വര്‍മ്മയിരിക്കും എന്നും മാത്യൂ ഹെയ്‌ഡന്‍ പറഞ്ഞു. 

ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യക്ക് നിര്‍ണായകമാവാന്‍ പോകുന്ന പേസറാണ് ജസ്പ്രീത് ബുമ്ര. 11 മാസത്തോളം നീണ്ട പരിക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുത്ത ബുമ്ര ഇപ്പോള്‍ ഇന്ത്യയുടെ അയര്‍ലന്‍ഡ് ട്വന്‍റി 20 പര്യടനത്തിലാണ്. അതേസമയം ഏഷ്യാ കപ്പിലൂടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇരുപതുകാരനായ തിലക് വര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ മികച്ച പ്രകടനാണ് തിലകിന് ആദ്യമായി ഏകദിന ടീമിലേക്ക് ക്ഷണം നല്‍കിയത്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ തിലകിനെ ഏകദിന ലോകകപ്പിനായി പരിഗണിക്കും. 

Read more: 'എന്നാല്‍ ഞാനും കോലിയും പന്തെറിയാം'; മാധ്യമപ്രവര്‍ത്തകരെ ട്രോളി രോഹിത്, പ്രോല്‍സാഹിപ്പിച്ച് അഗാര്‍ക്കര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം