ക്രിസ് വോക്സിന്റെ പന്ത് കാലിൽ കൊണ്ടാണ് പന്തിന് പരിക്കേറ്റത്. പന്തിന്റെ പരിക്ക് ഗുരുതരമാണെന്ന് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ അതേർട്ടൺ അഭിപ്രായപ്പെട്ടു.
മാഞ്ചസ്റ്റര്‍: വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്കാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രധാന ആശങ്ക. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സിന്റെ ബോള്‍ കാലില്‍ കൊണ്ടാണ് പന്തിന് പരിക്കേല്‍ക്കുന്നത്. വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെ താരം പരിക്കേറ്റ് മടങ്ങുകയായിരുന്നു. വോക്സിനെതിരെ റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദനത്തില്‍ കൊള്ളുകയായിരുന്നു. ബോള്‍ കൊണ്ട, ചെറുവിരലിന് മുകളിലുള്ള ഭാഗത്ത് ചെറുതായി മുഴയ്ക്കുകയും ചെയ്തു. മാത്രമല്ല, രക്തം പോടിയുന്നമുണ്ടായിരുന്നു.
താരത്തിന്റെ പരിക്കിലും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ അതേര്‍ട്ടണ്‍. അദ്ദേഹത്തിന്റെ വാക്കുകള്‍.. ''പന്തിന് പരമ്പര നഷ്ടമായാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സ്വാഭാവികമായിട്ടും നാലിന് 264 എന്നത് അഞ്ചിന് 264 എന്നായി മാറും. പുതിയ ബോളില്‍ പന്തെറിയുമ്പോള്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ ഏറെ എളുപ്പമാവുമെന്നാണ് കരുതുന്നത്. എന്നാല്‍ പന്ത് ബാറ്റിംഗ് പുനരാരംഭിച്ചാല്‍, അദ്ദേഹത്തിന് കളി മാറ്റാന്‍ കഴിയും. പക്ഷേ അത് വളരെ ഗുരുതരമായ പരിക്കായി തോന്നി.'' അതേര്‍ട്ടണ്‍ വ്യക്തമാക്കി.
നേരത്തെ, മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും പന്തിനെ കുറിച്ച് സംസാരിച്ചിരുന്നു. പന്തിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് അദ്ദേഹം പറയുന്നുണ്ട്. പോണ്ടിംഗിന്റെ വാക്കുകള്‍... ''പന്ത് കഷ്ടിച്ചാണ് കാല്‍ നിലത്ത് വെക്കുന്നത്. പെട്ടെന്നുള്ള വീക്കം എന്നെ വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്. പരിക്കേറ്റ ഭാഗത്തുള്ള അസ്ഥികള്‍ ദുര്‍ബലമാണ്. ആ പരിക്കും വച്ചുകൊണ്ട് ശരീരഭാരം താങ്ങാന്‍ പന്തിന് കഴിയുന്നുണ്ടായിരുന്നില്ല. അത് ഒട്ടും നല്ലതായി തോന്നുന്നില്ല. ഒടിവുണ്ടെങ്കില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പുറത്താവും. ഇനി വലിയ പരിക്കില്ലെങ്കില്‍ തിരികെ കൊണ്ടുവരാന്‍ അവര്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇനിയും അദ്ദേഹം റിവേഴ്‌സ് സ്വീപ്പുകള്‍ കളിക്കില്ലെന്ന് പ്രതീക്ഷിക്കാം.'' പോണ്ടിംഗ് വ്യക്തമാക്കി.
ഇതിനിടെ ഒരു ചരിത്ര നേട്ടം പന്തിനെ തേടിയെത്തി. ഇംഗ്ലണ്ടില്‍ മാത്രം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് പന്ത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 26 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴാണ് പന്തിനെ തേടി നേട്ടമെത്തിയത്. തന്റെ 24-ാം ഇന്നിംഗ്സിലാണ് പന്ത് റെക്കോര്‍ഡ് പിന്നിട്ടത്. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പന്ത്. ഇന്ന് കെ എല്‍ രാഹുലും ഇംഗ്ലണ്ടില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.

