എംസിസിയുടെ ഇംഗ്ലീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്‍റായി സംഗക്കാരയെക്കാള്‍ യോഗ്യനായ മറ്റൊരാളെ കിട്ടില്ലെന്ന് വോണ്‍

ലണ്ടന്‍: ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി)യുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ പ്രശംസിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. എംസിസിയുടെ ഇംഗ്ലീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്‍റായി സംഗക്കാരയെക്കാള്‍ യോഗ്യനായ മറ്റൊരാളെ കിട്ടില്ലെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. 

ക്രിക്കറ്റിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് സംഗ. അദേഹം മാതൃകാപുരുഷനാണ്, ക്രിക്കറ്റിന്‍റെ ശബ്ദമാണ്. സംഗക്കാരയെ തലവനായി തെര‍ഞ്ഞെടുത്ത എംസിസിയെ അഭിന്ദിക്കുന്നതായും വോണ്‍ കുറിച്ചു. അന്തണി വ്രഫോര്‍ഡിന് പകരക്കാരനായി ഒക്‌ടോബറില്‍ സംഗക്കാര എംസിസി തലവനായി സ്ഥാനമേല്‍ക്കും. ഒരു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി.

Scroll to load tweet…

എംസിസി പ്രസിഡന്‍റായി തെര‍ഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകരമാണെന്ന് സംഗക്കാര പ്രതികരിച്ചു. ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്കായി പിച്ചിലും പുറത്തും സ്വീകരിക്കുന്ന സമീപനങ്ങള്‍ കൊണ്ട് ഏറ്റവും മഹത്തായ ക്രിക്കറ്റ് ക്ലബാണ് എംസിസിയെന്നും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2017ല്‍ വിരമിച്ച 41കാരനായ സംഗ എംസിസിയുടെ ആജീവനന്തകാല അംഗമാണ്.