പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സര്‍ഫറാസ് അഹമ്മദിനെ മാറ്റിയേക്കും. അസര്‍ അലിയെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സര്‍ഫറാസ് ക്യാപ്റ്റനായി തുടരും.

ലാഹോര്‍: പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സര്‍ഫറാസ് അഹമ്മദിനെ മാറ്റിയേക്കും. അസര്‍ അലിയെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സര്‍ഫറാസ് ക്യാപ്റ്റനായി തുടരും. അതേസമയം കോച്ച് മിക്കി ആര്‍തറെയും മാറ്റില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് കഴിയുന്നത് വരെ ആര്‍തര്‍ ടീമിനൊപ്പം തുടരും.

ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി സര്‍ഫറാസിന്റെ ജോലിഭാരം കുറയ്ക്കാനാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം. ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും ബോര്‍ഡിനുള്ളില്‍ ധാരണയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം പാക് ടീം അഴിച്ചുപണിയുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 

പരിശീലകനേയും പുറത്താക്കുമെന്നായിരുന്നു പിസിബി അറിയിച്ചിരുന്നത്. എന്നാല്‍ ആര്‍തറിന് കീഴില്‍ 2017 ല്‍ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി നേടിയതും, ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയതും കണക്കിലെടുക്കണമെന്ന ആവശ്യം ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്നു. ഇതോടെ ഒരവസരം കൂടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.