ഓസ്ട്രേലിയൻ മുൻ താരം മൈക്ക് ഹസി, വരാനിരിക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സംഘത്തിൽ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. സ്റ്റീഫൻ ഫ്ലെമിംഗുമായുള്ള സൗഹൃദമാണ് ഈ ചർച്ചകൾക്ക് പിന്നിൽ, എന്നാൽ കുടുംബപരമായ കാരണങ്ങൾ പരിഗണിച്ച് ഹസി അന്തിമ തീരുമാനമെടുത്തിട്ടില്ല.

ലണ്ടന്‍: വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ചേരുന്നതിനെക്കുറിച്ച് ആലോചിച്ച് ഓസ്ട്രേലിയന്‍ മുന്‍ ടെസ്റ്റ് താരം മൈക്ക് ഹസി. ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് കോച്ചായ സ്റ്റീഫന്‍ ഫ്‌ളെമിംഗ് ഹസിയുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിലെ ദീര്‍ഘകാലത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടമായ ആഷസ് പരമ്പരയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്.

ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് ടീമിനൊപ്പം ചേരുന്നതിനെക്കുറിച്ച് ഉടനടി 'ഇല്ല' എന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മൈക്ക് ഹസി വ്യക്തമാക്കി. ഏത് രാജ്യത്തെ താരങ്ങളെയും പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്നും പരിശീലനരംഗം ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയക്കെതിരെയുള്ള ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനായി കോച്ചായി പ്രവര്‍ത്തിക്കുക എന്നത് അല്‍പം വിചിത്രമായി തോന്നാമെങ്കിലും, താന്‍ എതിര്‍ ടീമിനെതിരെ അല്ല മറിച്ച് താന്‍ ഒപ്പം നില്‍ക്കുന്ന ടീമിന് വേണ്ടിയാണ് പരിശീലനം നല്‍കുന്നതെന്ന് ഹസി വ്യക്തമാക്കി.

ഈ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്നും കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്റ്റീഫന്‍ ഫ്‌ളെമിംഗുമായുള്ള ദീര്‍ഘകാലത്തെ സൗഹൃദം ഈ തീരുമാനത്തെ സ്വാധീനിച്ചേക്കാം. ബ്രണ്ടന്‍ മെക്കല്ലത്തിന്റെ പടിയിറക്കത്തിന് ശേഷം ചുമതലയേറ്റ ഫ്‌ളെമിംഗ് ഇംഗ്ലണ്ട് ടീമിന്റെ ആക്രമണോത്സുകമായ ശൈലി നിലനിര്‍ത്തുമെന്നും എന്നാല്‍ കൂടുതല്‍ കൃത്യതയും ബോധപൂര്‍വ്വമായ സമീപനവും അതില്‍ കൊണ്ടുവരുമെന്നും ഹസി വിലയിരുത്തി.

അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ഇംഗ്ലണ്ടില്‍ ആഷസ് പരമ്പര നടക്കുന്നത്. 2015-് ശേഷം ആഷസ് കപ്പ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

YouTube video player