തുടര്‍ച്ചയായ ബാറ്റിങ് തകര്‍ച്ചകളെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ ബാറ്റിങ് പരിശീലകനെ നിയമിച്ചു. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരമായ മൈക്ക് സ്മിത്താണ് പുതിയ കോച്ച്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സ്മിത്ത് ടീമിനൊപ്പം ചേരും.

മുംബൈ: തുടര്‍ച്ചയായ ബാറ്റിങ് തകര്‍ച്ചകളില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററും ലെവല്‍ 4 യോഗ്യതയുള്ള ബാറ്റിങ് പരിശീലകനുമായ മൈക്ക് സ്മിത്തിനെ പാകിസ്ഥാന്‍ ദേശീയ ടീമിന്റെ പുതിയ ബാറ്റിങ് കോച്ചായി നിയമിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് പുതിയ നിയമനം. ഈ മാസം 19ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് പരമ്പരയോടെ സ്മിത്ത് പാകിസ്ഥാന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീര്‍ഘകാലത്തേക്ക് ഒരു ബാറ്റിങ് കോച്ചിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പിസിബി പരസ്യമായി അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. അപേക്ഷകരില്‍ നിന്നാണ് മൈക്ക് സ്മിത്തിനെ തിരഞ്ഞെടുത്തതെന്നും ബോര്‍ഡുമായി വാക്കാല്‍ ധാരണയിലെത്തിയതായും പിസിബി വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ ഔദ്യോഗിക ക്ലിയറന്‍സ് ലഭിച്ചാലുടന്‍ അദ്ദേഹം ടീമിനൊപ്പം ചേരും. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിവിധ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മികച്ച പ്രശസ്ത നേടിയിട്ടുള്ളയാളാണ് മൈക്ക് സ്മിത്ത്.

പാകിസ്ഥാന്‍ താരങ്ങളുടെ കളി ശൈലിയെക്കുറിച്ചും ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അറിവ് നിയമനത്തില്‍ നിര്‍ണായകമായി. ഇടക്കാല ബാറ്റിങ് കോച്ചായി സേവനമനുഷ്ഠിച്ചിരുന്ന മുന്‍ പാകിസ്ഥാന്‍ താരവും നിലവിലെ ദേശീയ സെലക്ടറുമായ ആസദ് ഷഫീഖിന് പകരമായാണ് സ്മിത്തിന്റെ വരവ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിലുള്ള ആസദ് ഷഫീഖ്, പുതിയ കോച്ച് ചുമതലയേറ്റെടുത്ത ശേഷം സെലക്ടര്‍ എന്ന നിലയിലുള്ള തന്റെ ചുമതലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും.

സമീപകാലങ്ങളില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താനാവാതെ പാകിസ്ഥാന്‍ ബാറ്റിങ് നിര തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. ഈ സാങ്കേതിക തടസ്സങ്ങളും പോരായ്മകളും പരിഹരിക്കുക എന്നതാണ് സ്മിത്തിന്റെ പ്രധാന ദൗത്യം. വിദേശ പര്യടനങ്ങളിലെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പാകിസ്ഥാന്‍ ടീമിന് മൈക്ക് സ്മിത്തിന്റെ വരവ് വലിയ കരുത്തുപകരുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

YouTube video player