മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി പുതിയൊരു ക്രിക്കറ്റ് കമ്മിറ്റിയെ കണ്ടെത്താന്‍ മിസ്‌ബ ഉള്‍ ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സഹായിക്കും

ലാഹോര്‍: മുന്‍ ക്യാപ്റ്റന്‍ മിസ്‌ബ ഉള്‍ ഹഖിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേക ഉപദേഷ്‌ടാവായി നിയമിച്ചു. പ്രതിഫലത്തോടെ പൂര്‍ണസമയ ജോലി ഏറ്റെടുക്കാന്‍ മിസ്‌ബ വിസമ്മതിച്ചെങ്കിലും ഒരു ക്രിക്കറ്റ് കമ്മിറ്റിയുടെ തലവനും പ്രത്യേക ഉപദേഷ്‌ടാവായും ചുമതലയേല്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാര്‍ സാക്ക അഷ്‌റഫ് വ്യക്തമാക്കി. പിസിബിയുമായി മിസ്‌ബ സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഫലമേതുമില്ലാതെയാണ് പുതിയ ചുമതലയില്‍ മിസ്‌ബ പ്രവര്‍ത്തിക്കുക. 

മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി പുതിയൊരു ക്രിക്കറ്റ് കമ്മിറ്റിയെ കണ്ടെത്താന്‍ മിസ്‌ബ ഉള്‍ ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സഹായിക്കും. പാകിസ്ഥാന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനും സാങ്കേതിക തീരുമാനങ്ങളെടുക്കാനും മുന്‍ താരങ്ങളെ ആവശ്യമാണ് എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പക്ഷം. ഇതിന് മുന്‍കൈ എടുക്കുന്നതിനൊപ്പം ഐസിസി യോഗങ്ങളിലടക്കം പാക് ബോര്‍ഡിനെ മിസ്‌ബ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കും. 2019 മുതല്‍ 2021 വരെ പാകിസ്ഥാന്‍ ടീമിന്‍റെ മുഖ്യ കോച്ചും ചീഫ് സെലക്‌ടറുമായിരുന്നു മിസ്‌ബ ഉള്‍ ഹഖ്. 2020ല്‍ ചീഫ് സെലക്‌ടര്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും 2021 വരെ മുഖ്യ പരിശീലകനായി തുടര്‍ന്നു. 

പാകിസ്ഥാന്‍റെ ഏറ്റവും മികച്ച ടെസ്റ്റ് നായകനാണ് മിസ്‌ബ ഉള്‍ ഹഖ്. 56 ടെസ്റ്റില്‍ പാക് ടീമിനെ നയിച്ച താരം 26 ജയങ്ങള്‍ ടീമിന് നല്‍കി. പാകിസ്ഥാനായി 75 ടെസ്റ്റുകള്‍ കളിച്ച താരം 10 സെഞ്ചുറികള്‍ സഹിതം 5222 റണ്‍സ് നേടി. 162 ഏകദിനങ്ങളില്‍ 5122 റണ്‍സും 39 രാജ്യാന്തര ട്വന്‍റി 20കളില്‍ 788 റണ്‍സും മിസ്‌ബയ്‌ക്കുണ്ട്. ഏകദിനത്തില്‍ ഒരു സെഞ്ചുറി പോലുമില്ലാതെ പാകിസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന അപൂര്‍വ നേട്ടം മിസ്‌ബായ്‌ക്കുണ്ട്. രാജ്യാന്തര ക്രിക്കറ്റിലുള്ള 49കാരനായ മിസ‌്‌ബയുടെ പരിചയം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനാണ് പിസിബി ലക്ഷ്യമിടുന്നത്. 

Read more: വീണ്ടും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ്; നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം