തുടക്കം മുതല്‍ തകര്‍ത്തടിച്ച വൈഭവ് 42 പന്തുകളിൽ നിന്ന മൂന്ന് സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെയാണ് അർധസെഞ്ചുറി തികച്ചത്.
ബെംഗളൂരു: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന പതിവ് തുടർന്ന് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. ബെംഗളൂരുവിൽ നടക്കുന്ന ദുലീപ് ട്രോഫി സെമിഫൈനൽ പോരാട്ടത്തിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി അർദ്ധസെഞ്ചുറി നേടിയ വൈഭവ് 57 വർഷം പഴക്കമുള്ള റെക്കോർഡാണ് മാറ്റിയെഴുതിയത്.
തുടക്കം മുതല്‍ തകര്‍ത്തടിച്ച വൈഭവ്, 42 പന്തുകളിൽ മൂന്ന് സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെയാണ് അർധസെഞ്ചുറി തികച്ചത്. 15 വയസും 157 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി തികച്ച താരം, ദുലീപ് ട്രോഫിയുടെ ചരിത്രത്തിൽ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂർവ റെക്കോര്‍ഡ് സ്വന്തമാക്കി. 1969-ൽ 16 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്‍റെ റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്. 16 വയസുംസ്സും 307 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ പിയൂഷ് ചൗളയാണ് ഈ പട്ടികയിൽ മൂന്നാമതുള്ളത്.
റെക്കോര്‍ഡ് നേട്ടത്തിലും സെഞ്ചുറിക്ക് എട്ട് റൺസ് അകലെ വൈഭവ് പുറത്തായത് നിരാശയായി. 81 പന്തുകളിൽ 92 റൺസെടുത്താണ് വൈഭവ് മടങ്ങിയത്. എട്ട് റൺസ് കൂടി നേടിയിരുന്നെങ്കിൽ ദുലീപ് ട്രോഫിയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേട്ടക്കാരനായ സച്ചിൻ ടെൻഡുൽക്കറുടെ 36 വർഷം പഴക്കമുള്ള റെക്കോർഡും വൈഭവിന് മുന്നിൽ വഴിമാറുമായിരുന്നു. അർധസെഞ്ചുറി നേട്ടത്തിന് പുറമെ മത്സരത്തിന്‍റെ ഒന്നാം ദിനം ഈസ്റ്റ് സോണിനെ നയിക്കാനും ഈ പതിനഞ്ചുകാരനായി. കൈത്തണ്ടയ്ക്ക് പരിക്കേറ്റ് ക്യാപ്റ്റൻ ഇഷാൻ കിഷൻ മൈതാനം വിട്ടതോടെയാണ് ഏകദേശം ഒരു മണിക്കൂറോളം വൈഭവ് ടീമിന്‍റെ താൽക്കാലിക നായകനായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സെൻട്രൽ സോണിനെ മുകേഷ് കുമാർ, അഭിജിത് സർക്കാർ, മുഹമ്മദ് ഷമി, മുഹമ്മദ് കൗനൈൻ ഖുറൈഷി എന്നിവരുടെ മികച്ച ബൗളിങ് മികവിൽ ഈസ്റ്റ് സോൺ 266 റൺസിന് ഓൾഔട്ടാക്കിയിരുന്നു. വൈഭവിന്റെയും അഭിമന്യു ഈശ്വരന്‍റെയും കരുത്തിൽ ഈസ്റ്റ് സോൺ മത്സരത്തിൽ ശക്തമായ നിലയിലാണ് മുന്നേറുന്നത്.
